bus

കാസർകോട്: ദേശീയ ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണമേഖലാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം ഓപ്പറേഷൻ ഗ്രീനിന് കാസർകോടും തുടക്കമായി. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാനാണ് ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ 30 വരെ കാസർകോട് മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ ഗ്രീൻ അവയർനെസ്' എന്ന പേരിൽ പ്രത്യേക വാഹന പരിശോധനകൾ നടത്തും. മെയ് മാസം മുതൽ തുടർന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും.

മോട്ടോർ വാഹന ചട്ടം 115 (7) പ്രകാരം എല്ലാ വാഹനങ്ങളിലും ഗവ. അംഗീകൃത കേന്ദ്രങ്ങളിൽ പരിശോധിച്ച പുക പരിശോധനാ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മോട്ടോർ വാഹന ചട്ടം 116 (1) അനുസരിച്ചു ഒരു വാഹന പരിശോധനാ ഉദ്യോഗസ്ഥൻ പി.യു.സി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടാൽ ആയത് വാഹന പരിശോധനാ ദിവസം മുതൽ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം. മോട്ടോർ വാഹന ചട്ടം 116 (6) : നിശ്ചിത സമയ പരിധിക്കുള്ളിൽ (7 ദിവസം) പി.യു.സി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കിൽ ടെസ്റ്റിൽ പരാജയപ്പെട്ട സർട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താൽ മോട്ടോർ വാഹന നിയമം 190 (2) പ്രകാരം : ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ അല്ലെങ്കിൽ മേൽപ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസൻസിന് അയോഗ്യത കൽപ്പിക്കുകയോ ആവാം. കുറ്റം ആവർത്തിച്ചാൽ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. 7 ദിവസത്തിനുള്ളിൽ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള പി.യു.സി സർട്ടിഫിക്കറ്റാണെങ്കിൽ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും. മോട്ടോർ വാഹന ചട്ടം 116 (8) : നിശ്ചിത സമയ പരിധിക്കുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആ വാഹനത്തിന്റെ ആർ.സി. സസ്‌പെന്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്. കൃത്യമായ ഇടവേളകളിൽ നമ്മുടെ വാഹനത്തിന്റെ എൻജിൻ ഓയിൽ, എയർ ഫിൽറ്റർ, ഫ്യൂവൽ ഫിൽറ്റർ എന്നിവ മാറുക. കാലപ്പഴക്കം കാരണം എൻജിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങൾ മാറ്റിയിടുക. നമ്മുടെയും ഭാവി തലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ എന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടി.എം. ജഴ്‌സൺ നിർദേശിച്ചു.


നിൽപ്പ് യാത്രകൾക്ക് വിലക്ക്

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലും, നിൽപ് യാത്രകൾക്ക് വിലക്ക്. പരമാവധി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യാത്ര ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് കാസർകോട് എൻഫോഴ്‌സമെന്റ് ആർ.ടി.ഒ. ജഴ്‌സണിന്റെ നിർദേശപ്രകാരം ബസ് ജീവനക്കാർക്ക് ബോധവത്ക്കരണം നടത്തി. തുടർന്നും പരിശോധന ശക്തമാക്കുമെന്നും അറിയിച്ചു.