കാസർകോട്: പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിർത്താതെ പോയ മദ്യക്കടത്ത് കാർ നിരവധി വാഹനങ്ങളിലും യാത്രക്കാരനെയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്ന് 15 ബോക്സ് കർണാടക നിർമ്മിത മദ്യം കണ്ടെത്തി.
കഴിഞ്ഞരാത്രി എട്ടരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം അഡീ. എസ്.ഐ ഗംഗാധരന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊസോട്ട് ദേശീയപാതയിൽ നടത്തിയ പരിശോധനയ്ക്കിടെ സ്വിഫ്റ്റ് കാറിനെ കൈകാട്ടി നിർത്താൻ ആവശ്യപ്പെട്ടു. പൊലീസ് ജീപ്പിലിടിച്ച ശേഷം പൊലീസ് പിന്തുടരുന്നുണ്ടെന്ന ഭയത്തോടെ അമിതവേഗതയിൽ ഓടിയ കാർ ഹൊസങ്കടിയിൽ ഒരു കാറിനിടിക്കുകയും പിന്നീട് വാമഞ്ചൂർ ദേശീയപാതയിൽ ബൈക്ക് യാത്രക്കാരനെയും കാൽനടയാത്രക്കാരനായ വിദ്യാർത്ഥിയെയും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതിനിടെ പൊലീസ് എത്തുമ്പോഴേക്കും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഹൊസങ്കടിയിലെ വിദ്യാർത്ഥി പരശുരാമ (15)യെയും ബൈക്ക് യാത്രക്കാരനെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെ തിരിച്ചറിഞ്ഞതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.