ന്യൂമാഹി: മയ്യഴിപ്പുഴയോരത്തും പുഴയിലുമായി ഒട്ടേറെ കേന്ദ്രങ്ങളിൽ മാലിന്യം തള്ളിയതായി മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ കണ്ടെത്തി. സമിതി പ്രവർത്തകർ ശനിയാഴ്ച നടത്തിയ സ്‌ക്വാഡ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാലിന്യ കൂമ്പാരങ്ങൾ കണ്ടെത്തിയത്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടതും പഴയ കെട്ടിടത്തിന്റെയും അവശിഷ്ടങ്ങൾ, തെങ്ങുൾപ്പെടെയുള്ള മരങ്ങളുടെയും മറ്റും വേരുകളടങ്ങിയ അടിഭാഗം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ, വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക്, തുണി, നാപ്കിൻ, ചെരുപ്പ് തുടങ്ങിയ മാലിന്യങ്ങൾ എന്നിവയുടെ കൂമ്പാരങ്ങളാണ് വിവിധ ഇടങ്ങളിൽ കണ്ടെത്തിയത്.
വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യം തള്ളിയ വീട്ടുടമസ്ഥനെ കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതർക്ക് വീട്ടുടമസ്ഥന്റെ പേരും വിലാസവുമടക്കം തെളിവുകൾ സഹിതം പരാതി നൽകി. മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവർക്ക് പാഠമാകുന്ന തരത്തിലുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു. വിജയൻ കയനാടത്ത്, ലിബാസ് മങ്ങാട്, എൻ.വി. അജയകുമാർ എന്നിവരാണ് ന്യൂമാഹി, ചൊക്ലി പഞ്ചായത്തുകളിൽപ്പെട്ട പ്രദേശങ്ങളിലെ പുഴയോരത്ത് സ്‌ക്വാഡ് പ്രവർത്തനം നടത്തിയത്.