street-light
വഴി വിളക്കുകൾ കണ്ണുചിമ്മിയ കാഞ്ഞങ്ങാട് നഗരം

കാഞ്ഞങ്ങാട്: നഗരത്തിലെ വഴിവിളക്കുകൾ കണ്ണ് ചിമ്മി മാസങ്ങളായിട്ടും കണ്ണ് തുറക്കാതെ അധികൃതർ. പുതിയകോട്ട സ്മൃതി മണ്ഡപം മുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള നാലുവരിപ്പാതയിലെ ഡിവൈഡറുകളിൽ സ്ഥാപിച്ച സോളാർ വിളക്കുകളാണ് കണ്ണ് ചിമ്മിയ വിളക്കുകളിലേറെയും. കത്താത്ത വിളക്കുകൾ നന്നാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിളക്കുകൾ പ്രവർത്തന രഹിതമായിക്കൊണ്ടിരിക്കുകയാണ്. കോട്ടച്ചേരി മുതൽ ഇഖ്ബാൽ റോഡ് ജംഗ്ഷൻ വരെയാണ് കൂടുതൽ കൂരിരുട്ട്. റമദാൻ കാലമായതോടെ പുലർച്ചെ പള്ളികളിലെത്തുന്നവർക്ക് ഉൾപ്പെടെ വെളിച്ചക്കുറവ് വലിയ പ്രയാസമുണ്ടാക്കുന്നു. തിരക്കേറിയ നഗരവീഥികളിലെ വിളക്കുകൾ തകരാറിലായത് പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ബന്ധപ്പെട്ടവർ കണ്ണ് തുറക്കാത്തതും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തന്നെയും അപകടപ്പെടുത്തുന്ന രീതിയിലേക്ക് മാറുകയാണ്. അതിഞ്ഞാൽ മുതൽ മാണിക്കോത്ത് വരെയുള്ള തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരാഴ്ച പിന്നിട്ടു.