കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യമുയരുന്നു. ടാറ്റ കൊവിഡ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കാവശ്യമായ പ്ലാസ്മ ചികിത്സ ഇപ്പോൾ കൂടുതലാണ്. ജില്ലയിലെ പല ഭാഗത്തും ഡെങ്കിപ്പനി പിടിപെടുന്ന സാഹചര്യത്തിൽ രക്തത്തിന്റെ പ്ലേറ്റ് ലെറ്റ് ആവശ്യവും കൂടി വരുന്നുണ്ട്.

മറ്റ് സാധാരണ ഓപ്പറേഷനുകളും ചികിത്സയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തത്തിന്റെ ആവശ്യവും വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിന് സൗകര്യമുള്ള ഏക രക്ത ബാങ്ക് ജില്ലാ ആശുപത്രിയിൽ മാത്രമാണുള്ളത്. ആവശ്യത്തിന് രക്തദാതാക്കളെ എത്തിക്കാൻ ബ്ലഡ് ഡോണേഴ്സ് കേരള അടക്കമുള്ള സംഘടനകൾ നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ജില്ലാ ആശുപത്രി രക്തബാങ്കിൽ മെഡിക്കൽ ഓഫീസർ ഇല്ലാത്തത് സന്നദ്ധ രക്തദാനത്തിന് എത്തുന്നവരെ ഏറെ വലയ്ക്കുകയാണ്.

രക്തദാതാവ് മെഡിക്കൽ ചെക്കപ്പിനായി തിരക്കുപിടിച്ച ജില്ലാ ആശുപത്രി ഒ.പിയിൽ ചെല്ലേണ്ട സാഹചര്യമാണുള്ളത്. ഒ.പി യിൽ പരിശോധനയ്ക്ക് പോകാൻ മടിച്ച് ചില ദാതാക്കൾ രക്തദാനത്തിന് മടിക്കുകയുമാണ്. ഈ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ജില്ലാ രക്ത ബാങ്കിൽ അടിയന്തരമായി മെഡിക്കൽ ഓഫീസറെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.