anjali

കാസർകോട്: പുല്ലൂർ പെരിയ പഞ്ചായത്തിലെ പൊള്ളക്കടയിൽ ഇരുപത്തിയൊന്നുകാരി അഞ്ജലിയെ കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനാകാതെ പൊലീസ്. ഏപ്രിൽ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങുന്നത്. 'എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്നേഹമാണ്' എന്ന് എഴുതിയ ഒരു

കുറിപ്പ് അഞ്ജലിയുടെ മുറിയിൽ നിന്ന് ലഭിച്ചിരുന്നു. അഞ്ജലിയുടെ പിതാവ് ആലിൻകീഴിലെ ശ്രീധരന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല.

പെൺകുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കാമുകനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. മതപരിവർത്തനം നടത്താൻ ലൗജിഹാദ് ശക്തികൾ മകളെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കൾ പറയുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി വീട്ടിൽ കഴിയുകയായിരുന്നു പെൺകുട്ടി. കാഞ്ഞങ്ങാട്ടേക്ക് പൊകുന്നെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. കാണാതായ ദിവസം കുറ്റിക്കോൽ കൊളത്തൂരിൽ ഭാഗംവരെ പെൺകുട്ടിയുടെ മൊബൈൽ ഓണായിരുന്നെന്ന് സൈബർസെൽ അന്വേഷണത്തിൽ കണ്ടെത്തി. അതിന് ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി. സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.പെൺകുട്ടിയുടെ മുറിയിൽ നിന്ന്

ഡിപ്രഷനുള്ള ഗുളികയും അത് ഉപയോഗിക്കാനുള്ള കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസ് പറയുന്നത്

ഹിന്ദു പെൺകുട്ടി മുസ്ലിം യുവാവിന്റെ കൂടെ പോയാൽ ലൗജിഹാദ് ആണെന്ന് നാട്ടിൽ പറയും. എന്നാൽ അത് ആണെന്നോ അല്ലെന്നോ ഇപ്പോൾ പറയാനാകില്ലെന്ന് കേസ് അന്വേഷിക്കുന്ന അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. നാട്ടിൽ ഇത്തരം പ്രചാരണമുള്ളതുകൊണ്ട് ഇരുവരും ഭയന്ന് മാറിനിൽക്കുന്നതാകാനും വഴിയുണ്ട്.

കത്തിൽ പറയുന്ന 'ഇക്ക' ആര്

കത്തിൽ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്.

ഇക്ക എന്ന് സൂചിപ്പിച്ചത് പള്ളിക്കര സ്വദേശിയായ യുവാവാണോ എന്ന സംശയത്തിൽ ബന്ധുക്കൾ ഇന്നലെ അയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ലെന്ന് ബോദ്ധ്യമായി.