കാഞ്ഞങ്ങാട്: കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭയിൽ ബുധനാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നഗരസഭ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. ആരോഗ്യം, പൊലീസ്, വകുപ്പുകളുമായി യോജിച്ച് തീവ്ര വ്യാപനം നിയന്ത്രിക്കുന്നതിനാണ് നഗരസഭ പദ്ധതി തയ്യാറാക്കുന്നത്.

വ്യാപാര സ്ഥാപനങ്ങൾ രാവിലെ 9 മണിക്ക് തുറക്കുകയും വൈകുന്നേരം 6 മണിക്ക് അടയ്ക്കുകയും ചെയ്യും. മത്സ്യം- മാംസ കച്ചവടം രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രം. തട്ട് കടകൾ പൂർണ്ണമായും നിരോധിക്കും. ഹോട്ടലുകൾ വൈകുന്നേരം 7 .30 വരെ മാത്രം. 7.30 ന് ശേഷം പാർസലുകൾ നൽകാൻ പാടില്ല. ഓട്ടോ ടാക്‌സികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം. ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ടനമ്പർ സമ്പ്രദായം നടപ്പിലാക്കും. ഇതു പ്രകാരം ബുധനാഴ്ച ഒറ്റ നമ്പറുകളിലുള്ള വാഹനങ്ങൾക്ക് മാത്രം അനുമതി

ജാഗ്രതാ സമിതി യോഗങ്ങൾ ഒന്നിടവിട്ട ദിവസങ്ങയിൽ യോഗം ചേരും. അനധികൃത വഴിയോര കച്ചവടം പൂർണ്ണമായും നിരോധിക്കും. സെക്റ്ററൽ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണം കർശനമാക്കും.

കോർ കമ്മിറ്റി യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. ഇൻസ്‌പെക്ടർ ഒഫ് പൊലീസ് മണി പി.കെ, ആർ .എം.ഒ ഡോ. ശ്രീജിത്ത് മോഹൻ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ചന്ദ്രമോഹനൻ, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്‌സൺ കെ .വി സരസ്വതി, സെക്ടറൽ മജിസ്ട്രറ്റുമാരായ ശ്രീജ എം, എം സഞ്ജയൻ, മുൻ ചെയർമാൻ വി.വി രമേശൻ, കൗൺസിലർ സി.കെ അഷറഫ്, സെക്രട്ടറി എം.കെ ഗിരീഷ് പങ്കെടുത്തു.