കാസർകോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ഉപ്പള മണ്ണംകുഴിയിലെ അബ്ദുൽ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പളയിലെ ഷംസുദ്ദീനെ(31)യാണ് ജില്ലാ അഡീഷണൽ സെഷൻസ് (മൂന്ന്) കോടതി ശിക്ഷിച്ചത്.

കേസിലെ മൂന്നും നാലും പ്രതികളെ കുറ്റം തെളിയിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കോടതി വിട്ടയച്ചു. ഉപ്പള മുളിഞ്ചയിലെ മുഹമ്മദ് റഫീഖ്, ഉപ്പള കൊടി ബയലിലെ മുൻസൂർ അഹമ്മദ് എന്നിവരെയാണ് വിട്ടയച്ചത്. കേസിലെ ഒന്നാംപ്രതിയായ കാലിയാ റഫീഖ് കൊല ചെയ്യപ്പെട്ടിരുന്നു. 2013 ഒക്ടോബർ 24 ന് രാത്രി 11.45 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ് വീടിന് 100 മീറ്റർ അകലെ ഓടിച്ചു പോവുകയായിരുന്ന ആൾട്ടോകാർ കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിർത്തുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ മുത്തലിബ് കാർവെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിലിടിച്ചു നിന്നു. പിന്തുടർന്നെത്തിയ സംഘം കാറിന്റെ ഗ്ലാസുകൾ അടിച്ചു തകർത്ത ശേഷം മുത്തലിബിനെ ആക്രമിച്ചു. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത മഞ്ചേശ്വരം പൊലീസ് കാലിയാ റഫീഖ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണാനടപടിക്രമങ്ങൾ കോടതിയിൽ നടക്കുന്നതിനിടെ കാലിയാ റഫീഖ് ക്വട്ടേഷൻ സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.