1


കൊയിലാണ്ടി: കോടതിവളപ്പിൽ ചിട്ടയില്ലാതെ തലങ്ങും വിലങ്ങും പാർക്ക് ചെയ്ത വാഹനങ്ങൾ അംഗ പരിമിതർക്കും വൃദ്ധർക്കും ഏറെ പ്രയാസകരമാകുന്നു. പരിസരവും ഗേറ്റും കടന്നു ദേശീയ പാത വരെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുകയാണ്. അഭിഭാഷകരുടെ കാറുകൾ മുതൽ ജഡ്ജിയുടെ കാറു വരെ ഇവിടെ പാർക്ക് ചെയ്യും.

കോടതി കെട്ടിടസമുച്ചയത്തിൽ തന്നെയാണ് ട്രഷറിയും പ്രവർത്തിക്കുന്നത്. കോടതിയിലേയ്ക്കും ട്രഷറിയിലേയ്ക്കും പോകുന്നത് ഒരേ ഗേറ്റുവഴി. എം.എ.സി.ടി കേസിലെ കക്ഷികൾക്കും പെൻഷൻ വാങ്ങാനെത്തുന്ന വൃദ്ധർക്കും ഓഫീസിലേക്ക് കടക്കാൻ സാധിക്കാത്ത വിധമാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഒടുവിൽ ട്രഷറി ജീവനക്കാർ ഇടപെട്ടാണ് വാഹനങ്ങൾ നീക്കി ഇടുന്നത്. ഗാർഡുകളുടെ അലംഭാവമാണ് പ്രശ്നത്തിന് കാരണമെന്ന് അഭിഭാഷകർ പറഞ്ഞു.

പകൽ സമയത്ത് രണ്ടും രാത്രിയിൽ ഒരു ഗാർഡുമാണ് ഡ്യൂട്ടിയെടുക്കേണ്ടത്. രാത്രി ഡ്യൂട്ടിക്കാരൻ പുലർച്ചെ അഞ്ചു മണിയോടെ ഗേറ്റ് തുറന്നിട്ട് പോകും. ഈ സമയത്ത് കോഴിക്കോട്, വടകര ഇടങ്ങളിൽ ജോലിചെയ്യുന്നവർ വാഹനം കോടതിവളപ്പിൽ പാർക്ക് ചെയ്യാറാണ് പതിവ്. ബസ് സ്റ്റാൻഡിന് സമീപത്താണ് കോടതി. ഇവിടെ വാഹനം വെച്ച് പോകാൻ എളുപ്പമാണ്. പത്തു മണിയോടെ കോടതി ജീവനക്കാരും അഭിഭാഷകരും എത്തുമ്പോൾ വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതെ പ്രയാസപ്പെടുകയാണ്. അതിനാലാണ് കോടതിവളപ്പും കഴിഞ്ഞ് പുറത്തേയ്ക്ക് പാർക്കിംഗ് നീളുന്നത്. നേരത്തെ ഇവിടെ പാർക്ക് ചെയ്യുന്ന അനധികൃത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ദേശീയപാത വികസിപ്പിക്കുന്നതിന്റെ ഭാഗമായി കോടതിയുടെ സ്ഥലം ഉപയോഗപ്പെടുത്തിയിരുന്നു. ഇതോടെ പാർക്കിംഗ് ഏരിയയുടെ വിസ്തൃതി കുറയുകയും ചെയ്തു. അന്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശമായി തടയണമെന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്.