sukumar-kakkad

കോഴിക്കോട്: സാഹിത്യകാരൻ സുകുമാർ കക്കാട് (82) അന്തരിച്ചു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ എട്ടിനായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കൊവിഡ് നെഗറ്റീവായിരുന്നു.

നോവലിസ്റ്റ്, കവി, പ്രഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. അകലുന്ന മരുപ്പച്ചകൾ, മരണച്ചുറ്റ്, ഡയസ്‌ നോൺ, വെളിച്ചത്തിന്റെ നൊമ്പരങ്ങൾ, ലൈലാമജ്‌നു (പുനരാവിഷ്‌കാരം), കണ്ണുകളിൽ നക്ഷത്രം വളർത്തുന്ന പെൺകുട്ടി, കലാപം കനൽ വിരിച്ച മണ്ണ്, കണ്ണീരിൽ കുതിർന്ന കസവുതട്ടം, അന്തിക്കാഴ്ചകൾ എന്നിവയാണ് പ്രധാന നോവലുകൾ.

ജ്വാലാമുഖികൾ, മരുപ്പൂക്കൾ, തഴമ്പ്, പാട്ടിന്റെ പട്ടുനൂലിൽ, സ്‌നേഹഗോപുരം, സൗഹൃദ ഗന്ധികൾ തുടങ്ങിയവ കവിതാസമാഹാരങ്ങളാണ്. മരണച്ചുറ്റിന് 1983ൽ മാമ്മൻമാപ്പിള അവാർഡിന് അർഹനായി. പാലക്കാട് ജില്ലാ കവി കാഥിക സമ്മേളന അവാർഡ് (1969), ഫിലിം സൈറ്റ് അവാർഡ് (1973), സി.എച്ച് അവാർഡ് (2004) എന്നിവയും ലഭിച്ചിട്ടുണ്ട്.

മലപ്പുറം തിരൂരങ്ങാടിയ്ക്കടുത്ത കക്കാട് കൊളത്തൂപറമ്പിൽ കുമാരന്റെയും അമ്മുവിന്റെയും മകനാണ്. കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായ ശേഷം മലപ്പുറത്തു നിന്ന് ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് പൂർത്തിയാക്കി. കക്കാട്, തൃക്കുളം, തട്ടാഞ്ചേരി മല എന്നിവിടങ്ങളിൽ പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. ഉന്നതപഠനത്തിനു ശേഷം ഹൈസ്‌കൂൾ അദ്ധ്യാപകനായി. വേങ്ങര ഗവ. ബോയ്‌സ് സ്‌കൂളിൽ നിന്ന് 1993ൽ വിരമിച്ചു. ഭാര്യ: വിശാലാക്ഷി. മക്കൾ: സുധീർ, സുനിൽ. മരുമക്കൾ: സിന്ധു, അനില.