കുമരകം: അറുപറ സ്വദേശികളായ ദമ്പതികളെ കാണാതായിട്ട് നാലു വർഷം പിന്നിടുന്നു. 2017 ഏപ്രിൽ 6ന് ഹർത്താൽ ദിനത്തിൽ കോട്ടയം ടൗണിലേക്ക് പുത്തൻ മാരുതി കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42) ,ഭാര്യ ഹബീബ (37) എന്നിവരാണ് ഇനിയും തിരിച്ചെത്താത്തത്. വൃദ്ധനായ ബാപ്പ അബ്ദുൾ ഖാദറും രണ്ട് മക്കളും ഇവർ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ കാത്തിരിപ്പിലാണ്. കുമരകം പൊലീസ് നടത്തിയ അന്വേഷണത്തിൽ തിരുവാതുക്കൽ വഴിയാണ് കാർ പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വിവരം ലഭിച്ചിരുന്നു. പൊലീസിന്റെ അന്വേഷണം വിഫലമായെന്ന അബ്ദുൾ ഖാദറിന്റെ പരാതിയെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരയിലും ജലത്തിലും തിരച്ചിൽ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല. 40 അംഗ അന്വേഷണ സംഘത്തോടൊപ്പം സ്വകാര്യ ഡിക്ടറ്റീവ് ഏജൻസിയായ " ഹമ്മിംഗ് ബേർഡ് " ജലാശയ സ്കാനർ ഉപയോഗിച്ചും തിരച്ചിൽ നടത്തിയിരുന്നു.