a

കുമരകം : ഓൺലൈൻ സ്ക്രാച്ച് ആൻഡ് വിന്നിൽ കാർ സമ്മാനമായി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാനുള്ള നീക്കത്തിനെതിരെ പരാതിപ്പെട്ട ഭിന്നശേഷിക്കാരനായ ലോട്ടറി വില്പനക്കാരന് ഭീഷണി. ഓൺലൈൻ കമ്പനിയുടെ ഭാഗ്യസമ്മാനമായ ഹ്യുണ്ടായ് ക്രെറ്റാ കാർ ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനെതിരെ പരാതിപ്പെട്ടപ്പോഴാണ് കുമരകം തുണ്ടിയിൽ ടി.ജി.സന്തോഷിനെ ഫോണിൽ ഭീഷണിപ്പെടുത്തിയത്.

രണ്ട് വർഷം മുമ്പ് കമ്പനിയിൽ നിന്ന് 2500 രൂപയുടെ പല വലിപ്പത്തിലുള്ള എട്ട് ബാഗുകൾ വാങ്ങിയിരുന്നു. ഈ വർഷം വീണ്ടും കമ്പനിയിൽ നിന്ന് ആദ്യം തപാലിൽ ലഭിച്ച കവറിൽ ക്രാച്ച് കാർഡും മറ്റു വിവരങ്ങളും ഉണ്ടായിരുന്നു. ഈ കാർഡ് ഉരച്ചു നോക്കിയപ്പോഴാണ് കാർ സമ്മാനമായി ലഭിച്ചെന്ന് അറിഞ്ഞത്. കാർഡിലുള്ള നമ്പരിൽ വിളിച്ചപ്പോൾ സ്ക്രാച്ച് കാർഡിന്റെ ഫോട്ടോ വാട്ട്സ്ആപ്പിൽ അയച്ചുനൽകാൻ ആവശ്യപ്പെട്ടു.

തുടർന്ന് കാർ വേണോ പണം വേണോ എന്നറിയിക്കാൻ ആവശ്യപ്പെട്ടു. കാറിന് 19.5 ലക്ഷം രൂപ വിലയുണ്ടെന്നും പണമാണ് വേണ്ടതെങ്കിൽ 15.5 ലക്ഷം അക്കൗണ്ടിലേക്ക് അയച്ചു തരാമെന്നും അറിയിച്ചു. പണം മതിയെന്നറിയിച്ചതോടെ അക്കൗണ്ട് നമ്പരും ടാക്സ് ഇനത്തിൽ 15, 500 രൂപയും അയച്ച് കൊടുക്കണമെന്നായിരുന്നു ആവശ്യം. വായ്പ വാങ്ങി പണം അയച്ചുകൊടുക്കാനുള്ള സന്തോഷിന്റെ തീരുമാനം ഭാര്യ അനുവദിച്ചില്ല. തുടർന്ന് കുമരകം പൊലീസ് സ്റ്റേഷനിൽ സന്തോഷ് വിവരങ്ങൾ അറിയിച്ചു .സ്റ്റേഷനിൽ നിന്ന് വിളിച്ചപ്പോൾ സമ്മാനം നൽകുമെന്നും 15, 500 അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വില്ക്കുന്ന പാവപ്പെട്ടവന് പണം നൽകാനാകില്ലെന്നും സമ്മാന തുകയിൽ നിന്ന് ടാക്സ് കുറച്ചുള്ള തുക അയച്ചുകൊടുത്താൽ മതിയെന്നും പൊലീസ് അറിയിച്ചു. എന്നാൽ കമ്പനി അത് അനുവദിക്കില്ലെന്നും ഭിന്നശേഷിക്കാരനും പാവപ്പെട്ടവനുമായതിനാൽ സമ്മാനതുക ലഭിച്ച ശേഷം ടാക്സ് തുക അയച്ചുകൊടുക്കാമെന്ന് പൊലീസ് ഉറപ്പു നൽകിയാൽ മതിയെന്നും കമ്പനി പ്രതിനിധി പറഞ്ഞു .എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും അക്കൗണ്ടിൽ പണം എത്തിയില്ല. പിന്നീട് വിളിക്കുമ്പോഴെല്ലാം മുടന്തൻ ന്യായങ്ങളായിരുന്നു മറുപടി. വിവരം പത്രത്തിൽ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചതോടെയാണ് ഭീഷണി എത്തിയത്.