chinnamma
ചിന്നമ്മ

തെളിവുകളില്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നു
മൊഴിയെടുപ്പ് തുടരുന്നു


കട്ടപ്പന: കൊച്ചുതോവാളയിൽ വീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. അന്വേഷണം നാല് ദിവസം പിന്നിട്ടിട്ടും പ്രതിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ചിലർ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടെങ്കിലും ഇവർക്കെതിരെയും ഇതുവരെ തെളിവുകളൊന്നുമില്ല. കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെ വ്യാഴാഴ്ച പുലർച്ചെയാണ് ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് മരണമെന്നുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
ഇന്നലെ ചിന്നമ്മയുടെ ഭർത്താവ് ജോർജ്, ഇവരുടെ വീട്ടിൽ തടിപ്പണി ഉൾപ്പെടെയുള്ള ജോലിക്കായി എത്തിയ തൊഴിലാളികൾ, വീടുമായി ബന്ധപ്പെട്ടുനിൽക്കുന്നവർ തുടങ്ങി പത്തോളം പേരുടെ മൊഴി രേഖപ്പെടുത്തി. എന്നാൽ അസ്വാഭാവികമായി ഒന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വരുംദിവസങ്ങളിൽ അയൽവാസികൾ ഉൾപ്പെടെയുള്ളവരുടെ മൊഴി ശേഖരിക്കും.
അതേസമയം ചിന്നമ്മയുടെ ശരീരത്തിൽ നിന്നും കാണാതായ സ്വർണമാലയും വളയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോറൻസ് സംഘവും വിരടയാള വിദഗ്ദ്ധരും പരിശോധന നടത്തിയിട്ടും പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകൾ ലഭിച്ചിട്ടില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും പണവും കളവ്‌പോകാത്തതിനാൽ കവർച്ച നടന്നതായും സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. ചിന്നമ്മയുടെ ശരീരത്തിൽ മുറിവുകളോ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, സി.ഐ. വി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.