minnal

കോട്ടയം : ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചകഴിഞ്ഞ് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാദ്ധ്യത കൂടുതലാണ്. പൊതുജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ 1077 എന്ന ഫോൺ നമ്പരിൽ അധികൃതരുമായി മുൻകൂട്ടി ബന്ധപ്പെടുകയും മുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തിൽ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം. തദ്ദേശസ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ ഘട്ടത്തിൽ മാറ്റുന്നതിന് തദ്ദേശസ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുൻകൈ എടുക്കണം. വൈദ്യുതി കമ്പികൾ പൊട്ടി വീഴാനും പോസ്റ്റുകൾ ഒടിയാനും സാദ്ധ്യത കൂടുതലാണ്. ഇത്തരം അപകടം ശ്രദ്ധയിൽപ്പെട്ടാലുടൻ 1912 എന്ന കെ.എസ്.ഇ.ബി കൺട്രോൾ റൂം നമ്പരിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം നമ്പരിലോ അറിയിക്കണം.

മുൻകരുതലുകൾ ഇവ

 ഇടിമിന്നൽ ദൃശ്യമല്ലെന്നതിനാൽ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കരുത്. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കണം
 കുട്ടികൾ ഉച്ച കഴിഞ്ഞ് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണം
 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം

 ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മു​റ്റത്തക്കോ പോകരുത്

 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം

 ജനലുകളും വാതിലുകളും അടച്ചിടണം

 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല

 വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം

 ടെലിഫോൺ ഉപയോഗിക്കുന്നതും ഒഴിവാക്കണം
 ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത്

 കഴിയുന്നതും മുറിക്കുള്ളിൽ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കണം.

 ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മ​റ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്

 വീടിന് പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്

 വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിറുത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം

 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്

 പട്ടം പറത്തരുത്. തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കണം

 വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്
 ഇടിമിന്നലിൽ നിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം

 വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം
 മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം

 മിന്നലാഘാതം ഏ​റ്റ ആളിന്റെ ശരീരത്തിൽ വൈദ്യുതി പ്രവാഹം ഉണ്ടാകില്ല. അതിനാൽ മിന്നലേ​റ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്