covidfight

കോട്ടയം: കൊവിഡിന്റെ രണ്ടാം വരവ് ഭീതി ഉയർത്തി കോട്ടയത്ത് ഒരു മാസത്തിനുള്ളിൽ കൊവിഡ് പൊസിറ്റീവിറ്റി നിരക്ക് നാല് ഇരട്ടിയിലേറെ ഉയർന്നു. ഇടയ്ക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ അധികൃതർ വരുത്തിയ അയവും നിയമസഭാ തിരഞ്ഞെടുപ്പും ജനങ്ങളുടെ അലംഭാവവും ചേർന്ന് കടിഞ്ഞാൺ കൈവിട്ട ഗുരുതര സ്ഥിതിയിലേക്ക് കുതിക്കുകയാണിപ്പോൾ.

ഒന്നര മാസം മുമ്പ് 2021 മാർച്ച് ഒന്നിന് 103 പേർക്കായിരുന്നു കോട്ടയത്ത് കൊവിഡ്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 3.47 ശതമാനം. ഏപ്രിൽ ഒന്നിന് ഇത് 199 ആയി ഉയർന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 13.48 ൽ എത്തി. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന മാർച്ച് 12ന് 127 മാത്രമായിരുന്നു കോട്ടയത്തെ പ്രതിദിന രോഗികളുടെ എണ്ണം .പ്രചാരണം അവസാന ഘട്ടത്തിലെത്തിയ മാർച്ച് 22ന് ശേഷമാണ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് തുടങ്ങിയത്. 150നും 200നും ഇടയിലേക്ക് പൊസിറ്റിവായവരുടെ എണ്ണം ഉയർന്നു വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് 354ൽ എത്തി. തുടർന്ന് 324, 376, 406, 417, 629, 666, 816 ൽ എത്തി. പരിശോധന കുറവായ ദിവസങ്ങളിൽ മാത്രമായിരുന്നു രോഗികളുടെ എണ്ണവും പൊസിറ്റീവ് നിരക്കും കുറഞ്ഞത് .

മാർച്ച് മാസത്തെ രോഗികളുടെ എണ്ണം ഏപ്രിൽ മാസം രണ്ടാഴ്ച പിന്നിടുമ്പോഴേ മറി കടന്നു മുന്നോട്ടു കുതിക്കുകയാണ്.കേരളത്തിലെ മറ്റു ജില്ലകളുമായി തട്ടിച്ചു നോക്കിയാൽ പൊസിറ്റീവ് നിരക്കിൽ നാലാം സ്ഥാനത്തു നിന്ന് മൂന്നിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് കോട്ടയം ഇപ്പോഴെന്നാണ് കൊവിഡ് രോഗികളുടെ കണക്കുകൾ നൽകുന്ന സൂചന. അടുത്ത രണ്ടാഴ്ച നിർണായകമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം.