കോട്ടയം: ജില്ലയിൽ ഏറ്റവുമധികം പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചതും രോഗപരിശോധനയ്ക്ക് വിധേയരായതും ഇന്നലെ. പത്തു മെഗാ ക്യാമ്പുകൾ ഉൾപ്പെടെ 118 കേന്ദ്രങ്ങളിലായി 18033 പേർക്കാണ് ഇന്നലെ വാക്സിൻ നൽകിയത്. ഇതിൽ 95 സർക്കാർ കേന്ദ്രങ്ങളും 23 സ്വകാര്യ ആശുപത്രികളും ഉൾപ്പെടുന്നു. ഏഴു കേന്ദ്രങ്ങളിൽ കൊവാക്സിനും മറ്റു കേന്ദ്രങ്ങളിൽ കൊവിഷീൽഡുമാണ് നൽകിയത്.
വാക്സിൻ ദൗർലഭ്യം മൂലം വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഇന്ന് മെഗാ ക്യാമ്പുകൾ ഉൾപ്പെടെ 34 കേന്ദ്രങ്ങളിലാണ് വാക്സിൻ വിതരണം നടത്തുക. കൊവിഷിൽഡ് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർക്ക് ആറ് ആഴ്ച മുതൽ എട്ട് ആഴ്ചവരെയുള്ള കാലയളവിൽ അടുത്ത ഡോസ് എടുത്താൽ മതിയാകും. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നടത്തുമെന്നും ആശങ്കാജനകമായ സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ എം. അഞ്ജന പറഞ്ഞു.
ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി. ജെ. സിതാര, എം.സി.എച്ച് ഓഫീസർ ബി. ശ്രീലേഖ എന്നിവരാണ് ജില്ലാതലത്തിൽ വാക്സിനേഷൻ ഏകോപിപ്പിക്കുന്നത്.
രണ്ടു ദിവസം കൊണ്ട് ജില്ലയിൽ 20000 പേർക്ക് രോഗപരിശോധന നടത്താനാണ് പരിപാടി. ആദ്യ ദിനമായിരുന്ന ഇന്നലെ 8080 പേരെ പരിശോധിച്ചു. കോട്ടയം, ചങ്ങനാശേരി ജനറൽ ആശുപത്രികളുടെയും, ഏറ്റുമാനൂർ, ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ഏറ്റവും കൂടുതൽ സാമ്പിളുകൾ ശേഖരിച്ചത്. തിരഞ്ഞെടുപ്പ് ജോലി ചെയ്തവർക്കായി കളക്ടറേറ്റ്, മഹാത്മാഗാന്ധി സർവകലാശാല തുടങ്ങിയ കേന്ദ്രങ്ങളിൽ പരിശോധന സംഘടിപ്പിച്ചു. രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും സാമ്പിൾ ശേഖരണം നടന്നു. രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും രോഗലക്ഷണങ്ങളുള്ളവരും പരിശോധനയ്ക്കെത്തി.