കോട്ടയം : കൊവിഡ് വിതച്ച പ്രതിസന്ധിയ്ക്കിടയിലും ചരിത്രനേട്ടം സ്വന്തമാക്കി ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. അരക്കോടി തൊഴിൽദിനങ്ങളോടെ കഴിഞ്ഞ വർഷത്തേക്കാൾ മുന്നേറ്റമാണ് കാഴ്ചവച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ലോക്ക് ഡൗണിന്റെ കാലത്ത് രണ്ടുമാസത്തിലേറെ പദ്ധതി നിറുത്തിവച്ചിരുന്നു. പിന്നീടുള്ള മാസങ്ങളിലാണ് നേട്ടം പൂർത്തിയാക്കാനായത്. 25512
കുടുംബങ്ങൾ 100 ദിനങ്ങൾ പൂർത്തിയാക്കി. 147.19 കോടി രൂപയാണ് വേതനമായി നൽകിയത്.
334689 കുടുംബങ്ങളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മാർച്ച് 26 ന് ഈ വർഷത്തെ ഭൗതിക ലക്ഷ്യമായ 102.2 ലക്ഷം തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചു.
യുവാക്കളുടെ പ്രാതിനിദ്ധ്യം
ചരിത്രത്തിലാദ്യമായി യുവാക്കളും അഭ്യസ്ഥവിദ്യരും തൊഴിലുറപ്പ് പദ്ധതിയിലെത്തി. എൻജിനിയറിംഗ് ബിരുദ ധാരികൾക്ക് വരെ ഒരുപരിധിവരെ തൊഴിലുറപ്പ് പദ്ധതി താങ്ങായി. 18നും 35നും ഇടയിൽ പ്രായമുള്ള രണ്ടായിരത്തോളം പേരാണ് പുതുതായി തൊഴിലുറപ്പിൽ അംഗങ്ങളായത്. കഴിഞ്ഞ സാമ്പത്തിക വർഷം 39.62 കോടി രൂപ മെറ്റീരിയൽ ഇനത്തിൽ ചെലവായി.
നേട്ടങ്ങൾ അനവധി
വീണ്ടെടുത്തത് 83 തോടുകൾ
കൃഷിയോഗ്യമാക്കി 960 ഹെക്ടർ പാടം
ആയിരത്തിലേറെ ആട്ടിൻകൂടും കോഴിക്കൂടും തൊഴുത്തും നിർമ്മിച്ചു
2326 കമ്പോസ്റ്റ് പിറ്റുകളും 2367 സോക് പിറ്റുകളും നിർമിച്ചു
മിനി എം.സി.എഫ്, അസോള ടാങ്ക് നിർമാണത്തിൽ ഒന്നാമത്
സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനത്തിലും ഒന്നാം സ്ഥാനം
സമയബന്ധിതമായി സേവനം നൽകുന്നതിലും ഒന്നാം സ്ഥാനം
ജിയോ ടാഗിംഗിന്റെ വിവിധ പ്രവർത്തനങ്ങളിലും ഒന്നാം സ്ഥാനം
ആകെ തൊഴിൽദിനങ്ങൾ 50.23 ലക്ഷം
തൊഴിൽ ലഭിച്ച കുടുംബങ്ങൾ (ബ്ളോക്ക് തലത്തിൽ)
ഈരാറ്റുപേട്ട: 544
ഏറ്റുമാനൂർ: 8987
കടുത്തുരുത്തി: 6495
കാഞ്ഞിരപ്പള്ളി: 10203
ളാലം: 5123
മാടപ്പള്ളി: 4949
പള്ളം: 4987
പാമ്പാടി: 4619
ഉഴവൂർ: 6016
വൈക്കം: 13238
വാഴൂർ: 4651
'' ജില്ല അഭിമാന നേട്ടമാണ് കൈവരിച്ചത്. പുതുതലമുറയെ പദ്ധതിയിലേയ്ക്ക് ആകർഷിച്ചു എന്നതാണ് പ്രധാന നേട്ടം. തൊഴിൽ ദിനങ്ങളുടെ ലക്ഷ്യത്തിൽ 81.40 ശതമാനം കൈവരിക്കാനായി
പി.എസ്.ഷിനോ, ജോ.പ്രോഗ്രാം കോ-ഓർഡിനേറ്റർ