കണ്ണൂർ: രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്, വോട്ട് ധാരണയ്ക്ക് വന്നതായി മുതിർന്ന ബി ജെ പി നേതാവ് സി കെ പദ്മനാഭൻ. യു ഡി എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ എം മാണിയുമാണ് ചർച്ചയ്ക്ക് എത്തിയതെന്നാണ് സി കെ പദ്മനാഭന്റെ വെളിപ്പെടുത്തൽ. താനും പി പി മുകുന്ദനും വേദപ്രകാശ് ഗോയലുമാണ് ചർച്ചയിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
'2001ലെ തിരഞ്ഞെടുപ്പിൽ ഞാൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാണ്. അന്ന് കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നു. മാണി സാർ, കുഞ്ഞാലിക്കുട്ടി , പി പി മുകുന്ദൻ, ബി ജെ പിയുടെ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർക്കൊപ്പം ഞാൻ ചർച്ചയിൽ പങ്കെടുത്തു. സി പി എം വിരുദ്ധ വോട്ടുകളിലായിരുന്നു അവരുടെ ലക്ഷ്യം'എന്നുമായിരുന്നു സി കെ പദ്മനാഭന്റെ പ്രതികരണം.
കോൺഗ്രസിനും ലീഗിനും ഞങ്ങളുടെ വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപക്കുന്നതിൽ അവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. പക്ഷേ ന്യൂനപക്ഷ വോട്ടുകൾക്കായി ഞങ്ങളെ തളളി പറയുകയും ചെയ്യും. 1991 ആവർത്തിക്കാനാണ് ലക്ഷ്യമെങ്കിൽ ഒരു സഖ്യത്തിനുമില്ലെന്ന് 2001ൽ താൻ വ്യക്തമാക്കിയെന്നും പദ്മനാഭൻ പറയുന്നു.
കോൺഗ്രസുകാർ ബി ജെ പി വോട്ടുകൾക്കായി ശ്രമം നടത്താറുണ്ട്. 1991ൽ താൻ കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. മാരാർജി മഞ്ചേശ്വരത്ത് നിയമസഭാ സീറ്റിൽ സ്ഥാനാർത്ഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും. ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷെ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ എല്ലാം മാറിയെന്നും പദ്മനാഭൻ പറഞ്ഞു.
കോൺഗ്രസുകാർ ഞങ്ങളെ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്. കോൺഗ്രസിന് ബി ജെ പിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.