rajanikanth

ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം ഇത്തവണ തേടിയെത്തിയത് സ്റ്റൈൽ മന്നൻ രജനീകാന്തിനെയാണ്. കഴിഞ്ഞ അമ്പത് വർഷക്കാലം സിനിമ മേഖലയ്ക്ക് നൽകിയ സംഭാവനകളാണ് അമ്പത്തിയൊന്നാമത് ദാദാ സാഹേബ് പുരസ്‌കാരത്തിന് രജനീകാന്തിനെ അർഹനാക്കിയത്.

മോഹൻലാൽ, ആശ ഭോസ്‌ലെ ശങ്കർ മഹാദേവൻ തുടങ്ങിയവ‌ർ ഉൾപ്പെട്ട ജൂറിയാണ് രജനീകാന്തിനെ തിരഞ്ഞെടുത്തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്.

rajanikanth

ശിവാജി ഗണശന് ശേഷം ആദ്യമായിട്ടാണ് ഒരു ദക്ഷിണേന്ത്യൻ താരം ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം സ്വന്തമാക്കുന്നത്. 1996 ലായിരുന്നു ശിവാജി ഗണേശൻ ഈ അവാർഡ് നേടിയത്. അഭിനേതാവായും, തിരക്കഥാകൃത്തായും, നിർമാതാവുമൊക്കെയായി തിളങ്ങുന്ന വ്യക്തിയാണ് രജനീകാന്ത്.

വൈവിധ്യമാർന്ന വേഷങ്ങളിലൂടെ, യുവാക്കളുടെയും പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ മനസിൽ ഇടം നേടാൻ സാധിച്ചുവെന്നതാണ് രജനീകാന്തിന്റെ ഏറ്റവും വലിയ വിജയം.പുരസ്കാര വാർത്തയറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

Popular across generations, a body of work few can boast of, diverse roles and an endearing personality...that’s Shri @rajinikanth Ji for you.

It is a matter of immense joy that Thalaiva has been conferred with the Dadasaheb Phalke Award. Congratulations to him.

— Narendra Modi (@narendramodi) April 1, 2021


ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്നാണ് രജനീകാന്തിന്റെ യഥാർത്ഥ പേര്. 1950ൽ റാണോജിറാവു ഗെയ്ക്‌വാദ്- റാംബായി ദമ്പതികളുടെ മകനായി കര്‍ണ്ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ഗ്രാമത്തിൽ ജനിച്ചു. ബാല്യവും കൗമാരവും ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു.

ബംഗളൂരുവിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു വിദ്യാഭ്യാസം. തുടർന്ന് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലിയ്ക്ക് കയറി. കണ്ടക്ടറായി ജോലി നോക്കുമ്പോഴും സിനിമാ മോഹം മനസിലുണ്ടായിരുന്നു. പല വഴിയ്ക്കും ശ്രമിച്ചുകൊണ്ടിരുന്നു.

rajanikanth

1975ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്നത്.ശിവാജി റാവുവിന്റെ പേര് രജനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.

1975ൽ തന്നെയാണ് കന്നട ചിത്രമായ കഥാ സംഗമയും പുറത്തിറങ്ങിയത്.മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി എന്ന ചിത്രത്തിലെ വേഷം രജനിയെ കൂടുതൽ പ്രശസ്തനാക്കി. പിന്നെ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.മുരട്ടുകാളൈ, പോക്കിരി രാജ, താനിക്കാട്ടു രാജ, നാന്‍ മഹാന്‍ അല്ലൈ, മൂൻട്ര് മുഖം തുടങ്ങി നിരവധി ഹിറ്റുചിത്രങ്ങളും അദ്ദേഹത്തെ തേടിയെത്തി.

തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. പത്മഭൂഷൺ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു.

rajanikanth

1981 ഫെബ്രുവരി 26നായിരുന്നു രജനികാന്ത് ലതയെ വിവാഹം ചെയ്തത്.ഐശ്വര്യ, സൗന്ദര്യ എന്നിവരാണ് മക്കള്‍. നടന്‍ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.

rajanikanth-

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ നിരവധി തവണ പുറത്തുവന്നിരുന്നു. അടുത്തിടെ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.