ശ്രീനഗർ : എട്ടുമാസമായി മൻസൂർ അഹമ്മദ് വാഗെ എന്നയാൾ വീട്ടിൽ നിന്നും പോകുന്നത് ഭൂമിയിൽ കുഴികുത്തുന്നതിന് വേണ്ടിയാണ്, ഏറെ താമസിയാതെ നിരാശനായി അദ്ദേഹം തിരികെ വീട്ടിൽ എത്തുകയും ചെയ്യും. പിറ്റേ ദിവസവും ഇത് തന്നെ ആവർത്തിക്കും. മൻസൂർ കുഴികുത്തുന്നത് സ്വന്തം മകൻ ഷാക്കീർ മൻസൂറിന് വേണ്ടിയാണ്. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ മകനെ അവധിക്ക് നാട്ടിലെത്തിയപ്പോൾ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയതാണ്. എന്നാൽ പിന്നീട് മകനെ കുറിച്ചുള്ള ഒരു വിവരവും കുടുംബത്തിന് ലഭിച്ചില്ല. ടെറിട്ടോറിയൽ ആർമിയിലെ സൈനികനായ ഷാക്കീർ മൻസൂറിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് രണ്ടിനാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. പെരുന്നാൾ ദിവസം അവധി ലഭിച്ച് വീട്ടിലെത്തിയ മകനെ ഒരു മണിക്കൂറിന് ശേഷം കാണാതാവുകയായിരുന്നു.
താൻ കൂട്ടുകാർക്കൊപ്പം പോവുകയാണെന്നും സൈന്യത്തിൽ അറിയിക്കരുതെന്ന സന്ദേശമാണ് ഷാക്കീർ മൻസൂറിൽ നിന്നും അവസാനമായി ലഭിച്ചത്. എന്നാൽ ഇത് തീവ്രവാദികൾ തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്നാണ് കരുതുന്നത്. സൈനികനെ കാണാതായി ഒരു ദിവസത്തിന് ശേഷം മൻസൂറിന്റെ വാഹനം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്ക് ശേഷം കാണാതായ സമയം ഷാക്കീർ മൻസൂർ ധരിച്ചിരുന്ന വസ്ത്രം രക്തത്തിൽ കുതിർന്ന നിലയിൽ വീടിന് മൂന്ന് കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. ഷാക്കീർ മൻസൂറിന്റെ വസ്ത്രങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ ഒഴിഞ്ഞ ഇടങ്ങളിലാണ് കഴിഞ്ഞ എട്ടുമാസമായി പിതാവ് തിരച്ചിൽ നടത്തുന്നത്. ഷക്കീറിന്റെ മൃതദേഹം വീണ്ടെടുത്ത് ആചാരപ്രകാരം ചടങ്ങുകൾ നടത്തണമെന്നാണ് പിതാവിന്റെ ആഗ്രഹം.
സൈനികനെ കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഒരു തീവ്രവാദ ഗ്രൂപ്പിന്റെ സന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറരുതെന്ന അധികാരികളുടെ നയത്തിന് പ്രതികാരമായി സൈനികന്റെ കുടുംബം മൃതദേഹം നിഷേധിക്കുന്നതായിട്ടായിരുന്നു സന്ദേശം. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇപ്പോഴും ഷക്കീർ 'കാണാനില്ല' എന്ന വിഭാഗത്തിലാണുള്ളത്. സൈനികനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ പൊലീസ് ഇപ്പോഴും ശ്രമിക്കുന്നതായി ജമ്മു പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് ദേശീയ മാദ്ധ്യമത്തിനോട് വെളിപ്പെടുത്തുന്നു.