തിരുവനന്തപുരം: വിദ്യാർത്ഥികളെ ദുരൂഹ സാഹചര്യത്തിൽ വീടുകളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചാവടിമുക്കിന് സമീപം പതിനാലുകാരനെ ഹാളിൽ തൂങ്ങി മരിച്ച നിലയിലും കടയ്ക്കാവൂരിൽ പതിന്നാലുകാരിയെ വീട്ടിലെ ബാത്ത് റൂമിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെയായിരുന്നു സംഭവം. സംഭവങ്ങൾക്ക് പരസ്പര ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.
അയിരൂരിലെ സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിയാണ് പതിന്നാലുകാരൻ. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് സംഭവമുണ്ടായത്. വിദ്യാർത്ഥി തൂങ്ങിനിൽക്കുന്നത് ഹാളിലെ ജനലിലൂടെ കണ്ട അയൽവാസികളാണ് മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കടയ്ക്കാവൂരിൽ സ്‌കൂളിൽ നിന്ന് വൈകുന്നേരം മടങ്ങിവന്ന എട്ടാം ക്ലാസുകാരി ഛർദ്ദിക്കാനായി ബാത്ത് റൂമിലേക്ക് പോയശേഷം കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ ഉടൻ വക്കം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റുമോർട്ടത്തിനുശേഷമേ കാര്യം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. അയിരൂർ, കടയ്ക്കാവൂർ സി.ഐമാരുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവങ്ങൾ തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാദ്ധ്യതകളും പരിശോധിക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.