suez-canal-crisis

കെയ്‌റോ: സൂയസ് കനാല്‍ പ്രതിസന്ധിക്ക് ഒരു ബില്ല്യന്‍ ഡോളര്‍ നഷ്ടപരിഹാരം ചോദിച്ച് ഈജിപ്ത്. എവര്‍ഗിവണ്‍ കപ്പല്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയാണ് സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത്. ഇതിലൂടെ സൂയസ് കനാല്‍ അതോറിറ്റിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. കനാലിന് കപ്പല്‍ വരുത്തിയ നാശനഷ്ടവും രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിലവായ തുകയും നഷ്ടമായ ട്രാന്‍സിറ്റ് ഫീയും ഉള്‍പ്പെടുന്നതാണ് ഈജിപ്ത് ആവശ്യപ്പെട്ട നഷ്ടപരിഹാര തുക. കനാല്‍ അതോറിറ്റിയുടെ വിശ്വാസീയതയെ തന്നെ ബാധിച്ച പ്രശ്‌നമാണ് ഇതെന്ന് സൂയസ് കനാല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍ നിന്നാണ് കനാല്‍ അതോറിറ്റി നഷ്ടപരിഹാരം വാങ്ങുക എന്ന് വ്യക്തമാക്കിട്ടില്ല.

മാര്‍ച്ച് 23 നാണ് 400 മീറ്റര്‍ നീളമുള്ള എവര്‍ഗിവണ്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തിങ്കളാഴ്ചയാണ് കപ്പല്‍ ചലിപ്പിച്ച് വീണ്ടും കനാലിലൂടെയുള്ള ഗതാഗതം സാദ്ധ്യമാക്കിയത്. തായ്‌വാന്‍ കമ്പനിയായ എവര്‍ഗിവണ്‍ മറൈന്‍ കോപ്പറേറ്റാണ് കപ്പലിന്റെ ഉടമസ്ഥര്‍. 3.5 ബില്ല്യന്‍ ഡോളറിന്റെ ചരക്കാണ് കപ്പലിലുണ്ടായിരുന്നത്. 40 വര്‍ഷത്തിനിടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. കപ്പല്‍ കമ്പനി അധികൃതരുമായി നല്ല ബന്ധമാണ് ഈജിപ്തിനുള്ളത്. അതുകൊണ്ടു തന്നെ നഷ്ടപരിഹാരകേസ് കോടതിയില്‍ ഒത്തുതീര്‍പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.