ലക്‌നൗ: ഉത്തർപ്രദേശിൽ ഭർത്താവിന്റെ മുന്നിൽ വച്ച് 19കാരിയെ സംഘം ചേർന്ന് പീഡിപ്പിച്ചു. ആഗ്രയിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഹോളിയുടെ ഭാഗമായി ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു യുവതിയും ഭർത്താവും. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും മൂന്നുപേർ ബൈക്കിലെത്തി തടഞ്ഞുനിറുത്തി. ഭർത്താവിനെ മർദ്ധിച്ച് അവശനാക്കിയ ശേഷം 19കാരിയെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ദമ്പതികളെ ഭീഷണിപ്പെടുത്തി കൈയിലുള്ള പണവും മറ്റ് വിലപിടിപ്പുള്ളതെല്ലാം കവർന്നെടുത്തു. മൂന്നുപേർ ചേർന്ന് പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തതായി യുവതി പറഞ്ഞു. 'അവർ ഞങ്ങളെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്റെ വസ്ത്രങ്ങൾ കീറുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ കാമറയിൽ പകർത്തി. പിന്നീട് ഞങ്ങളെ രണ്ടുപേരെയും ക്രൂരമായി മർദിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.'- യുവതി പരാതിയിൽ പറയുന്നു. രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞു. ഒരാളെ അറിയില്ലെന്നും അവർ പറഞ്ഞു. യുവതിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുനിരാജ് ജി. പറഞ്ഞു. യുവതി പരാതിയിൽ പറഞ്ഞ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.