ever-given-ship

കയ്‌റോ: സൂയസ് കനാലിൽ ഭീമൻ ചരക്കുക്കപ്പൽ കുടുങ്ങിയതിനെ തുടർന്ന് ജലഗതാഗതം ഒരാഴ്ചയോളം സംഭിച്ച സംഭവത്തിൽ നൂറ് കോടി അമേരിക്കൻ ഡോളർ (ഏകദേശം 73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ട്രാൻസിറ്റ് ഫീസുമായി ബന്ധപ്പെട്ട നഷ്ടം, ഡ്രെഡ്ജിംഗ്, രക്ഷാപ്രവർത്തനത്തിനിടയിൽ ഉണ്ടായ നാശനഷ്ടങ്ങൾ, ഉപകരണങ്ങളുടെ വില, മനുഷ്യ അദ്ധ്വാനം എന്നിവ കണക്കാക്കിയുള്ള ഏകദേശ തുകയാണിതെന്ന് സൂയസ് കനാൽ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു.

എന്നാൽ ആരിൽനിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തിൽ സൂയസ് കനാൽ അതോറിട്ടി വ്യക്തത വരുത്തിയിട്ടില്ല. ഇത് രാജ്യത്തിന്റെ അവകാശമാണെന്ന് പറഞ്ഞ ഒസാമ റാബി സംഭവം ഈജിപ്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്നും പറഞ്ഞു. എവർ ഗ്രീൻ എന്ന തായ്‌വാൻ കമ്പനിയുടേതാണ് എവർഗിവൺ എന്ന കപ്പൽ. നേരത്ത സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

കപ്പൽ കനാലിൽ കുടങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ ജലപാതയിൽ കൂടിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. 370ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗത്തും കുടുങ്ങി. ഒരാഴ്ചത്തെ രക്ഷാപ്രവർത്തനത്തിന് ശേഷം തിങ്കളാഴ്ചയാണ് കപ്പൽ രക്ഷപെടുത്തിയത്.