chalamshek

ആലുവ: പശ്ചിമബംഗാളിൽ നിന്ന് വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺഷുഗറുമായി പശ്ചിമബംഗാൾ സ്വദേശി ചലാംഷെയ്ഖ്(33) എക്സൈസിന്റെ പിടിയിലായി.

ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറും സംഘവും ആലുവ ചാലക്കലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അതിഥി തൊഴിലാളികളും മലയാളികളായ യുവാക്കുകളുമാണ് ഇയാളുടെ ഉപഭോക്താക്കൾ. ബംഗാളിൽ നിന്ന് ഗ്രാമിന് 25000 രൂപ നിരക്കിൽ വാങ്ങുന്ന ബ്രൗൺഷുഗർ ചെറുപൊതികളിലാക്കി പൊതി ഒന്നിന് 500 രൂപ നിരക്കിലാണ് വില്പന. ഇത്തരത്തിൽ 38 പൊതികളിലാക്കിയതും പൊതികളിലാക്കാൻ സൂക്ഷിച്ചതുമായ ബ്രൗൺഷുഗറാണ് പിടികൂടിയത്. ഇതിന് വിപണിയിൽ ലക്ഷങ്ങൾ വിലയുണ്ട്. മുമ്പ് പലതവണ മയക്കുമരുന്ന് കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഏറ്റവുമൊടുവിൽ നാല് മാസം മുമ്പാണ് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയത്. കല്പണിക്കാരൻ എന്ന വ്യാജന ചാലക്കലിൽ വീട് വാടകയ്‌ക്കെടുത്ത് കുടുംബസമേതം താമസിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രമാണിച്ച് മുൻപ്രതികളെ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.എ. അശോക്‌കുമാറിന്റെ നിർദേശാനുസരണം പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷിച്ചു വരവേയാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ റോയ് എം. ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ സി.ബി. രഞ്ചു, പി.കെ. ഗോപി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, സജോവർഗീസ്, പി.ജി. അനൂപ്, പി.എസ്. ബസന്ത്കുമാർ, എൻ.എൽ. അഖിൽ, ബിജുപോൾ എന്നിവർ പങ്കെടുത്തു.