state-government

തൃശൂർ: സംസ്ഥാന സർക്കാരിനും ബി ജെ പിക്കുമെതിരെ വിമർശനവുമായി തൃശൂർ അതിരൂപത. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണെന്നാണ് അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭയിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിലെ പ്രധാന വിമർശനം. വോട്ട് പാഴാക്കാതെ ബുദ്ധിപൂർവം വിനിയോഗിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും അവരെ അകറ്റി നിർത്തണമെന്നും ലേഖനത്തിൽ പറയുന്നു. എൽ ഡി എഫിനെയും ബി ജെ പിയെയും രൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിൽ യു ഡി എഫിനും കോൺഗ്രസിനും എതിരായ ചെറിയൊരു പരാമർശം പോലും ഇല്ലെന്നതും ശ്രദ്ധേയമാണ്.

പിൻവാതിൽ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അതിരൂപതയുടെ വിമർശനം. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർ എല്ലാ സംസ്ഥാനങ്ങളെയും ഭൂരിപക്ഷ വർഗീയതയുടെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്നു. കേരളം ഇതുവരെ അതിന് പിടി കൊടുത്തിട്ടില്ല. ഇത്തവണയും അതുണ്ടാവരുത്.അതിനാൽ ശ്രദ്ധാപൂർവം ബുദ്ധി പ്രയോഗിച്ച് വേണം വോട്ട് ചെയ്യാൻ-ലേഖനത്തിൽ പറയുന്നു. വർഗീയതയുടെ പേര് പറഞ്ഞ് വോട്ട് ചോദിക്കാൻ വരുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നു.