election-campaign

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് പാടില്ലെന്ന് നിർദ്ദേശിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പൊലീസ് കേസെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചാണ് തീരുമാനം. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്തിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ഇലക്ഷൻ കമ്മീഷൻ കലാശക്കൊട്ട് വിലക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ഞായറാഴ്ചയാണ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടക്കേണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ കലാശക്കൊട്ടിന് പകരം വീടുകള്‍ കയറിയുള്ള പ്രചാരണം അടക്കമുള്ളവയിലേക്ക് രാഷ്ട്രീയ പാർട്ടികൾ നീങ്ങുമെന്നാണ് കരുതുന്നത്.