പത്തനംതിട്ട: കേന്ദ്ര സർക്കാർ നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി, കേരള സർക്കാർ സൗജന്യ കിറ്റെന്ന് പറഞ്ഞ് മേനി നടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദി സർക്കാർ ഇല്ലായിരുന്നെങ്കിൽ കേരളത്തിന്റെ ഖജനാവ് പൂട്ടിപ്പോകുമായിരുന്നു. ശമ്പളവും പെൻഷനും കൊടുക്കാനാകുമായിരുന്നില്ല. പ്രളയം വന്നപ്പോൾ മോദി നൽകിയസഹായം ജനങ്ങൾക്ക് നൽകിയില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളം ഒരു വലിയ പരിവർത്തനത്തിന് കാതോർക്കുകയാണ്. മോദിയുടെ വികസനം ഇവിടെയും എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ജനങ്ങൾ. ചോദിച്ചതിനേക്കാൾ കൂടുതൽ കേന്ദ്രം തന്നു. കേന്ദ്ര സർക്കാർ തന്ന അരിയും മറ്റു സാധനങ്ങളും സഞ്ചിയിലാക്കി കിറ്റ് വിതരണം എന്ന് പറഞ്ഞ് നടക്കുകയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിന്റെ മനസുള്ള ചില ആളുകൾ മോദി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കി. അവർ കോന്നിയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തി, രാഹുൽ ഗാന്ധി സർക്കാരിൽ മന്ത്രിയാകാൻ പോയവരാണ്. ഇപ്പോൾ അവിടേയും ഇല്ല ഇവിടേയും ഇല്ല എന്ന അവസ്ഥയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മോദിയുടെ പാദസ്പർശം പോലും ഇത്തരക്കാർ ഭയം ജനിപ്പിക്കുന്നു. ലവ് ജിഹാദിന്റെ പേരിൽ എത്രയോ അമ്മമാർ നിലവിളിക്കുമ്പോഴും പിണറായിയുടെ പോലീസ് ഭക്തരെ മർദിക്കുമ്പോഴും ഇത്തരം യൂദാസിന്റെ ആളുകൾ കണ്ടില്ലെന്ന് നടിച്ചു. അവരാണിപ്പോൾ വിശ്വാസത്തിന്റെ പേര് പറയുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.