തിരുവനന്തപുരം: കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഇത്തവണ തിരഞ്ഞെടുപ്പിന് സി.പി.എമ്മുമായി ബി.ജെ.പി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ എൽ.ഡിഎഫും യു.ഡി.എഫും ലയിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍.എസ്.എസിന്റെ നേതാവായ ബാലശങ്കറാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. ശക്തമായ സാക്ഷിമൊഴികളുണ്ടായിട്ടും സ്വര്‍ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് 'കോമ്രേഡ് കോൺഗ്രസ് പാർട്ടി'യാണ് കേരളത്തിലുള്ളതെന്ന് നരേന്ദ്രമോദി പറഞ്ഞത്. എൽഡിഎഫും യുഡിഎഫും ഇരട്ടകളാണെന്നു പറഞ്ഞുകൊണ്ടാണ് മോദി ഇരു മുന്നണികളെയും 'സിസിപി' എന്ന് വിളിച്ചത്. ഇരുമുന്നണികളും ലയിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.