imran-khan

ന്യൂഡൽഹി: മാർച്ച് ഇരുപത്തിയാറിന് ഇന്ത്യയുമായുളള വ്യാപാരബന്ധം ഭാഗികമായി പുനരാരംഭിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ അനുമതിനൽകിയിരുന്നതായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസിഫിന്റെ വെളിപ്പെടുത്തൽ. എന്നാൽ ആറു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഈ തീരുമാനത്തെ എതിർത്തതായും അദ്ദേഹം ഒരു പാകിസ്ഥാൻ വാർത്താ ചാനലിനോട് പറഞ്ഞു. ഖാന്റെ തീരുമാനത്തെ സുസ്ഥാപിത നിയമങ്ങളുടെ ശക്തിപ്പെടുത്തലിന്റെ ഉദാഹരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽനിന്നും പഞ്ചസാരയും കോട്ടനും ഇറക്കുമതിചെയ്യാനുളള ഉന്നതാധികാര സമിതിയുടെ നിർദ്ദേശം പാകിസ്ഥാൻ മന്ത്രിസഭ വ്യാഴാഴ്ച തളളിയിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച തീരുമാനം പുനർപരിശോധിക്കാത്തിടത്തോളം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം പഴയ നിലയിലെത്തിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി പറഞ്ഞു.

രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞമാസം ഇരുരാജ്യങ്ങളും പെർമനന്റ് ഇൻഡസ് കമ്മിഷന്റെ വാർഷിക യോഗം ചേർന്നിരുന്നു. ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും അതിർത്തിയിൽ വെടിനിർത്തലിനും ധാരണയിലെത്തിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ ബന്ധം വീണ്ടും പൂർവ്വസ്ഥിതിയിലേക്കുമടങ്ങുന്നതിന്റെ സൂചനയായാണ് ഇതിനെ പലരും വിലയിരുത്തിയത്. എന്നാൽ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തലോടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വീണ്ടും മോശമാകാൻ സാദ്ധ്യതയേറെയാണ്.

പാകിസ്ഥാൻ പിന്തുണയുള്ള ജയ്ഷ് ഇ മുഹമ്മദ് പുൽവാമ ഭീകരാക്രമണം നടത്തിയതിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി ബന്ധം മോശമായിരുന്നു. ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളിൽ ബോംബാക്രമണം നടത്തിയാണ് ഇന്ത്യ പുൽവാമ ഭീകരാക്രമണത്തിന് മറുപടി നൽകിയത്. 2019 ൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനവും പാകിസ്ഥാനെ പ്രകോപിപ്പിച്ചിരുന്നു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിയായിരുന്നു പാകിസ്ഥാൻ അന്ന് പ്രതിഷേധം അറിയിച്ചത്.