കാസർകോട്: മിയാപ്പദവ് ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലിൽ തള്ളിയ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് പുതിയൊരു നിയമ പോരാട്ടത്തിന് വഴിവെച്ചു. പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൂഴിയുടെ അംശം കണ്ടെത്തിയ കാര്യം പ്രതിഭാഗം അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രതികളായ മിയാപ്പദവ് സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ടരമണ കാരന്തര (40), സുഹൃത്ത് നിരഞ്ജൻ (22) എന്നിവർക്ക് ഹൈക്കോടതി ഏതാനും നാൾ മുമ്പ് ജാമ്യം നൽകിയത്.
കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ്കുമാർ, എസ്.ഐ. ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് തെളിയിച്ചു പ്രതികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജന്റെ വിശദമായ റിപ്പോർട്ടിൽ അദ്ധ്യാപികയുടെ ശ്വാസകോശത്തിൽ പൂഴിയുടെ അംശം കണ്ടതായി രേഖപെടുത്തിയിട്ടുണ്ടെന്നും അദ്ധ്യാപിക അബദ്ധത്തിൽ പുഴയിൽ വീണ് മരിച്ചതാണെന്നും കാണിച്ചാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതികൾക്ക് ജാമ്യം നൽകി. ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് എസ്.ഐ. ആയിരുന്ന ബാബു സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിന്റെ വിചാരണ നടപടികൾ അതിന് ശേഷം മാത്രമേ ആരംഭിക്കൂ. വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചിരുന്നു. റിയാസ് മൗലവി വധം, സുബൈദ വധം, ജാനകിവധം തുടങ്ങിയ പ്രമാദമായ മറ്റ് കൊലക്കേസുകളുടെ വിചാരണ കൂടി നടക്കേണ്ടതിനാൽ രൂപ ശ്രീ വധക്കേസിന്റെ ഫയലുകൾ വിചാരണക്കായി ജില്ലാ കോടതി അഡീഷണൽ കോടതിക്ക് കൈമാറുകയായിരുന്നു. കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
2020 ജനുവരി 18 ന് പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃദേഹം കണ്ടെത്തിയത്. രൂപശ്രീ ജനുവരി 16 ന് രാവിലെ സ്കൂളിലേക്ക് പോയിരുന്നെങ്കിലും തിരിച്ചുവന്നില്ല. തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അദ്ധ്യാപികയുടെ മൃതദേഹം വിവസ്ത്രമാക്കപ്പെട്ട നിലയിൽ കടപ്പുറത്ത് കണ്ടെത്തുകയായിരുന്നു. രൂപശ്രീ അബദ്ധത്തിൽ കടലിൽ വീണ് മരിച്ചതാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. വെങ്കിട്ടരമണയുടെ വീട്ടിലെ കുളിമുറിയിൽ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വെങ്കിട്ടരമണ, നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃദേഹം കാറിൽ കടത്തിക്കൊണ്ടുപോയി കടലിൽ തള്ളുകയായിരുന്നു. ഭർത്താവും മക്കളുമുള്ള രൂപശ്രീക്ക് വെങ്കിട്ടരമണയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം നിലനിൽക്കെ രൂപശ്രീ മറ്റൊരാളുമായി അടുപ്പത്തിലായെന്നും ഇതിൽ നിന്നും പിൻമാറാൻ വെങ്കിട്ടരമണ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.