captain-pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്‌ടനായി പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങളിലോ അവതരിപ്പിക്കുന്നില്ലെന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദത്തെ തളളി മുൻ സി.പി.എം നേതാവും പാർട്ടി മുഖപത്രത്തിന്റെ ആദ്യ അസോസിയേറ്റ് എഡിറ്ററുമായ അപ്പുകുട്ടൻ വളളിക്കുന്ന്. പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്‌ടൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാർച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിൽ ക്യാപ്‌ടൻ എന്ന തലക്കെട്ടോടെ ലേഖനം പ്രസിദ്ധീകരിച്ചു വന്നിരുന്നു. കേരളത്തിന്റെ ക്യാപ്‌ടൻ, ക്യാപ്‌ടന്റെ പടയോട്ടം, കടലിരമ്പങ്ങളിൽ കപ്പിത്താൻ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

അപ്പുകുട്ടൻ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്യാപ്റ്റനും കോടിയേരിയും
പാർട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ചില ആളുകൾ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാൽ പാർട്ടി ഔദ്യോഗികമായോ പാർട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂർ പ്രസ്‌ക്ലബ്ബിൽ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാർച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിലെ ലേഖനത്തിലൂടെ, ക്യാപ്റ്റൻ എന്ന തലകെട്ടിൽ. കേരളത്തിന്റെ ടീം ക്യാപ്റ്റനായി'എൽ.ഡി.എഫിനെ നയിക്കാൻ ഒരിക്കൽ കൂടി പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
ക്യാപ്റ്റൻ, കക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളിൽ കപ്പിത്താൻ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019ലെ കോലസഭാ തെരഞ്ഞെടുപ്പിൽ മുള്യമന്ത്രി മോദിയെ 'ടീം ഇന്ത്യാ ക്യാപ്റ്റൻ' എന്ന് വിശേഷിപ്പിച്ച് പി.ആർ പ്രചാരണത്തിന്റെ അതേ ശൈലിയിൽ.
കല്ലുകടിയായത് കേരളത്തിൽ എൽ.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താൻ ശ്രമിച്ചതാണ്. സി.പി.എമ്മിൽ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരിൽ മാത്രം ഓർക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് മുമ്പിൽ അവർ പാർട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റൻ അപദാനം തുടരുന്നു.
സത്യം ഇതാണെന്നിരിക്കെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണൻ ഇങ്ങനെ ഒരു കള്ളസത്യവാങ്മൂലം ക്യാപ്റ്റനുവേണ്ടി ജനങ്ങളുടെ കോടതിയിൽ സമർപ്പിച്ചത് പരിതാപകരമായി. താൻ മാറി നിൽക്കേണ്ടിവന്ന സെക്രട്ടറി പദവിയിൽ മറ്റൊരാൾ ക്യാപ്റ്റനെ പ്രതിരോധിക്കാൻ വ്യാജസത്യവാങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി.