32 ജവാന്മാർക്ക് പരിക്ക്, ഒരാളെ കാണാനില്ല
രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഒരു വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം കിട്ടി
റായ്‌പൂർ: ഛത്തീസ്ഗഢിലെ ബസ്തർ വനമേഖലയിൽ രണ്ടായിരം ജവാന്മാർ ഉൾപ്പെട്ട സംയുക്ത സേന നടത്തിയ മാവോയിസ്റ്റ് വേട്ടയ്‌ക്കിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 22 ജവാന്മാർക്ക് വീരമൃത്യു. 32 ജവാന്മാർക്ക് പരിക്കേറ്റു. ഒരാളെ കാണാനില്ല. 21 മൃതദേഹങ്ങൾ കണ്ടെടുത്തു.
നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ നിരവധി മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. മരണമടഞ്ഞ മാവോയിസ്റ്റുകളുടെ എണ്ണത്തിൽ സ്ഥിരീകരണമില്ല. ഒരു വനിതാ മാവോയിസ്റ്റിന്റെ ജഡം കണ്ടെടുത്തു. സുക്‌മ ജില്ലയിലെ ജൊനഗുഡ ഗ്രാമത്തിൽ ശനിയാഴ്‌ച ഉച്ചയോടെയാണ് നാലു മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് സംയുക്ത സേന മാവോയിസ്റ്റ് ശക്തി കേന്ദ്രമായ തെക്കൻ ബസ്‌തർ വനമേഖലയിൽ തെരച്ചിൽ തുടങ്ങിയത്. വനത്തിലെ മാവോയിസ്റ്റ് സാന്നിദ്ധ്യത്തെക്കുറിച്ചും ഉന്നത മാവോയിസ്റ്റ് കമാൻഡർ മദ്‌വി ഹിദ്മയെക്കുറിച്ചും രഹസ്യവിവരം ലഭിച്ചതിനു പിന്നാലെ പത്തു ദിവസമായി ഇവിടം നിരീക്ഷണത്തിലായിരുന്നു.
ബിജാപൂർ, സുക്‌മ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വനത്തിൽ അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു സേനാ ഓപ്പറേഷൻ. ബീജാപൂർ ജില്ലയിലെ താരെം, ഉസൂർ, പാമെദ്, സുക്‌മ ജില്ലയിലെ മിൻപ, നർസാപുരം എന്നീ അഞ്ച് പ്രദേശങ്ങളിലെ തെരച്ചിലിനിടെ, താരെമിലെ പട്രോളിംഗ് സംഘം ജോനഗുഡയിലെ വനത്തിലൂടെ നീങ്ങുമ്പോൾ മാവോയിസ്റ്റ് സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ജവാന്മാർ വെടിയേറ്റു വീണു.സേന തിരിച്ചും വെടിവച്ചു.
അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചെന്നും 24 ജവാൻമാർക്ക് പരിക്കേറ്റെന്നുമായിരുന്നു പ്രാഥമിക വിവരം. പിന്നീട് ഹെലികോപ്റ്ററുകളിൽ എത്തിയ പ്രത്യേക സംഘത്തിന്റെ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. ജവാന്മാരുടെ രണ്ടു ഡസനിലധികം ആയുധങ്ങൾ മാവോയിസ്റ്റുകൾ മോഷ്ടിച്ചതായും 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
സംയുക്ത സേന
സി. ആർ. പി. എഫ്, മവോയിസ്റ്റ് വേട്ടയിൽ പരിശീലനം ലഭിച്ച കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസലൂട്ട് ആക്‌ഷൻ), ജില്ലാ റിസർവ് ഗാർഡ്, പ്രത്യേക ദൗത്യ സേന എന്നിവയിലെ ഭടന്മാരാണ് തെരച്ചിൽ നടത്തിയത്.
പത്തു ദിവസത്തിനുള്ളിൽ വീണ്ടും
മാർച്ച് 23ന് നാരായൺപൂരിൽ സൈനിക ബസിൽ മാവോയിസ്റ്റുകൾ ബോംബ് പൊട്ടിച്ചു. അഞ്ച് മരണം.
കഴിഞ്ഞ വർഷം മാർച്ച് 21ന് സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 17 ജവാന്മാർ കൊല്ലപ്പട്ടു.
2013ൽ ഛത്തീസ്ഗഢ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു.
രാഷ്ട്രപതി അനുശോചിച്ചു
ആക്രമണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ നടുക്കം രേഖപ്പെടുത്തി. ജവാന്മാരുടെ രക്തസാക്ഷിത്വം എക്കാലവും സ്മരണയിലുണ്ടാകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ്സിംഗ് ബാഗെൽ പറഞ്ഞു.