behra-pinarayi

തിരുവനന്തപുരം: വിവാദമായതിനെ തുടർന്ന് സർക്കാരിന് പിൻവലിക്കേണ്ടി വന്ന പൊലീസ് ഭേദഗതി നിയമത്തിനായി വാശിപിടിച്ചത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സർക്കാരിനെ വിമർശിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നാല് മാസം മുൻപ് പിണറായി സർക്കാർ സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരിൽ നിയമം ഭേഗദതി ചെയ്‌തത്. വൻ വിവാദമായതോടെ അത് പിൻവലിക്കുകയായിരുന്നു.

അന്നത്തെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റ എഴുതിയ കത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിലടയ്‌ക്കാൻ നിയമഭേഗതി വേണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കുന്ന തരത്തിലാകണം നിയമമെന്നും ഡിജിപി വാശിപിടിച്ചതായി റിപ്പോർട്ടുകളുണ്ട്.

മേയ് 28 ന് ഡിജിപി അയച്ച കത്തിൽ പറയുന്നതിങ്ങനെ: ''കൊവിഡ് വ്യാപനത്തിനു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രതിച്ഛായയ്ക്കു മേൽ കരിവാരിത്തേയ്‌ക്കുന്ന തരത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ഇതു തടയാൻ അടിയന്തരമായി കേരള പൊലീസ് നിയമം ഭേദഗതി ചെയ്യണം.''

ശിക്ഷ എപ്രകാരമായിരിക്കണമെന്ന ശുപാർശയും ബെഹ്‌റയുടെത് തന്നെയാണ്. വ്യക്തിയുടെ യശസിനെയോ മനസിനെയോ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നവർക്കെതിരെ 10,000 രൂപ പിഴയും മൂന്ന് വർഷം തടവുമാണ് ശിക്ഷ ചുമത്തേണ്ടത്. അതിന്റെ അടിസ്ഥാനത്തിൽ നിയമവകുപ്പ് കരടു തയാറാക്കി. അതിൽ ജാമ്യം ലഭിക്കുന്ന കുറ്റമാക്കി പുതിയ വകുപ്പ് ഉൾപ്പെടുത്തി. എന്നാൽ അഞ്ച് വർഷത്തെ തടവും ജാമ്യമില്ലാക്കുറ്റവുമാക്കി പരിഷ്‌ക്കരിക്കണമെന്നു ഡിജിപി ആവശ്യപ്പെട്ടു.

ഫയൽ മുന്നിലെത്തിയപ്പോൾ ആഭ്യന്തര വകുപ്പ് അഡീഷനൽ സെക്രട്ടറി ഡിജിപിയുടെ നിർദേശം വെട്ടുകയും ജാമ്യം ലഭിക്കുന്ന വകുപ്പു മതിയെന്നു നിർദേശിക്കുകയും ചെയ്‌തു. തുടർന്നു മന്ത്രിസഭയുടെ അനുമതിയോടെ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഗവർണർ ഒപ്പിട്ടെങ്കിലും നിയമം പൊലീസ് ദുരുപയോഗിക്കുമെന്ന ആശങ്കയും പ്രതിഷേധവും ഉയർന്നതോടെ പിൻവലിച്ചു.

ഭരണത്തുടർച്ചയുണ്ടാവുകയാണെങ്കിൽ നിയമസഭയിൽ പാസാക്കി പ്രസ്‌തുത പൊലീസ് നിയമം വീണ്ടുംകൊണ്ടുവരുമെന്ന സൂചന മുഖ്യമന്ത്രിയുടെ വാക്കുകളിലുമുണ്ടായിരുന്നു.