ullas-kovoor

കൊല്ലം: കൊല്ലത്തെ കുന്നത്തൂർ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ വീട്ടിലെ പറമ്പിൽ 'മുട്ട'. ഉല്ലാസിന്റെ വീട്ടുമുറ്റത്തെ കിണറിന് സമീപമുളള പ്ലാവിന്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. ഒരു മുട്ടയുടെ മേൽ ചുവപ്പ് നൂൽ ചുറ്റി വരിഞ്ഞിട്ടുണ്ട്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുഭാഗത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഞായറാഴ്‌ച രാവിലെയാണ് മുട്ടകളും നാരങ്ങകളും കണ്ടെത്തിയത്.

സംഭവം കൂടോത്രമെന്നാണ് യു ഡി എഫ് പ്രവർത്തകർ ആരോപിക്കുന്നത്. ഉല്ലാസിനെ തോൽപ്പിക്കാനുളള നീക്കമാണെന്നും പ്രവർത്തർ പറയുന്നു. അതേസമയം, ആരെങ്കിലും തമാശ ഒപ്പിച്ചതാകാമെന്നാണ് ഉല്ലാസ് കോവൂർ പറയുന്നത്. ഏപ്രിൽ ഫൂൾ ഒക്കെയല്ലേ, എന്തെങ്കിലും തമാശയായിരിക്കാം. രാഷ്ട്രീയ എതിരാളികൾ തനിക്കെതിരെ കൂടോത്രമൊന്നും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഉല്ലാസ് കോവൂർ പറയുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഫോട്ടോയെടുത്ത് കൊണ്ടുപോയതെങ്കിലും ഇത് വാർത്തയാക്കരുതെന്ന് താൻ പറഞ്ഞതാണ്. രാഷ്ട്രീയസംവാദം നടക്കുന്നതിനിടെ ഇത്തരം അന്ധവിശ്വാസങ്ങളെ വലിച്ചിഴയ്‌ക്കരുതെന്നായിരുന്നു തന്റെ നിലപാട്. പക്ഷേ എങ്ങനെയോ വാർത്തയും ഫോട്ടോയും ലീക്കായെന്ന് ഉല്ലാസ് പറയുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥിയായി കോവൂർ കുഞ്ഞുമോനാണ് ഇവിടെ ഉല്ലാസ് കോവൂരിനെതിരെ മത്സരിക്കുന്നത്. രാജി പ്രസാദാണ് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി.