ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ നിന്നും 428 കോടി വരുന്ന അനധികൃത പണവും സ്വർണവും മറ്റും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെത്തിയത്. ചെന്നൈ ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടന്നു.
കരൂർ, കോയമ്പത്തൂർ, തിരുപ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പണം പിടിച്ചെടുത്തതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വർണം ഉൾപ്പടെയുള്ള വസ്തുക്കളും മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി പിടിച്ചെടുത്തു. പരിശോധനകൾ കർശനമാക്കിയ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് ഏറ്റവും കൂടുതൽ പണം പിടിച്ചെടുത്തത്.
കഴിഞ്ഞമാസം തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദായ നികുതിവകുപ്പ് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 16 കോടിരൂപയും 80 കോടി രൂപയുടെ കളളപ്പണവും പിടിച്ചെടുത്തിരുന്നു. സ്ഥാനാർത്ഥികളുടെയും പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാനായി തമിഴ്നാട്ടിൽ 118 ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 234 നിയമസഭ മണ്ഡലങ്ങളിലേക്കായി 3998 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാനത്തെ ആറ് കോടി വോട്ടർമാർ നാളെ വോട്ട് രേഖപ്പെടുത്തും.