oman

മസ്കത്ത്: ഒമാനിൽ റംസാൻ മാസം മുഴുവൻ രാത്രി യാത്രാവിലക്കേർപ്പെടുത്താൻ തീരുമാനം. വ്യാപാര-വാണിജ്യസ്ഥാപനങ്ങളുടെ അടച്ചിടാനും സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. രാത്രി ഒമ്പത് മുതൽ പുലർച്ചെ നാല് വരെയാണ് റംസാനിലെ വിലക്കുണ്ടാവുക. നിലവിൽ ഏപ്രിൽ എട്ടുവരെ രാത്രി എട്ട് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാവിലക്ക് പ്രാബല്ല്യത്തിലുണ്ട്. ഏപ്രിൽ എട്ട് മുതൽ ഒന്നുവരെ ഈ സമയക്രമത്തിൽ വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ തുടരും. എന്നാൽ വ്യക്തികൾക്കും വാഹനങ്ങൾക്കും സഞ്ചാര അനുമതിയുണ്ടാകുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിലേക്കുള്ള പ്രവേശനാനുമതി സ്വദേശികൾക്കും റെസിഡന്റ് വിസയിലുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്താനും തീരുമാനിച്ചു. ഏപ്രിൽ എട്ട് വ്യാഴാഴ്ച ഉച്ചക്ക് 12 മുതലായിരിക്കും സന്ദർശന വിസക്കാരുടെ പ്രവേശന വിലക്ക് പ്രാബല്ല്യത്തിലാവുക. റംസാനിൽ മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് നമസ്കാരത്തിന് അനുമതിയുണ്ടായിരിക്കില്ല. റംസാനിൽ മസ്ജിദുകളിലെ സമൂഹ നോമ്പുതുറകൾ അടക്കം ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദനീയമായിരിക്കില്ല. സാമൂഹിക, സാംസ്കാരിക, കായിക പരിപാടികൾക്കും വിലക്കുണ്ടാകും.