കോഴിക്കോട്: സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭൂരിപക്ഷം ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ 30 എ ബൂത്തിൽ യന്ത്ര തകരാർ റിപ്പോർട്ട് ചെയ്‌തു. വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്‌കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്.
ഷൊർണൂരിലെ ബൂത്തിലും യന്ത്രതകരാർ റിപ്പോർട്ട് ചെയ്തു. ഷൊർണ്ണൂർ കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാർ. തൃത്താലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി എം ബി രാജേഷിന് ഇവിടെയാണ് വോട്ട്. ധർമ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളിൽ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായി. ഇവിടെ തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
മോക് പോളിംഗിനിടെ നാലിടത്താണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു പി സ്‌കൂളിലെ 107ആം നമ്പർ ബൂത്ത്, കാസർകോട് കോളിയടുക്കം ഗവ യു പി സ്‌കൂളിലെ 33ആം നമ്പർ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി കെ എം എൽ എൽ പി സ്‌കൂളിൽ 95ആം ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തിൽ തകരാർ കണ്ടെത്തിയത്.
തൃപ്പൂണിത്തുറ പാലസ് സ്‌കൂളിൽ വൈദ്യുതി തടസം മൂലം മോക് പോളിംഗ് വൈകി. നിയമസഭയിലേക്കുളള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുളള ജനവിധിയാണിത്.
കൊവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാർത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം ഏഴ് മണിവരെയാണ് വോട്ടെടുപ്പ്.