കോട്ടയം : എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്ന വിമർശനവുമായി സി പി ഐ നേതാവ് കാനം രാജേന്ദ്രൻ. തിരഞ്ഞെടുപ്പ് ദിവസം മറ്റൊരു സാമുദായിക സംഘടനയും ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമെന്നതാണ് തന്റെ വിശ്വാസമെന്ന ജി. സുകുമാരൻ നായരുടെ വാക്കുകളാണ് കാനത്തെ ചൊടിപ്പിച്ചത്.
ഇന്ന് രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഭരണമാറ്റമുണ്ടാകുമെന്ന സൂചന ജി. സുകുമാരൻ നായർ പങ്കുവച്ചത്. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണമെന്നും കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. നല്ലത് ചെയ്യുന്നവർക്കൊപ്പമാണ് ദേവഗണങ്ങളെന്നാണ് ഇതിനെ പ്രതിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ കാനം എൻ എസ് എസ് സെക്രട്ടറിക്ക് ഒരു പടികൂടി കടന്ന് മറുപടി നൽകുകയായിരുന്നു. അതേസമയം ഇടതുമുന്നണി വീണ്ടും അധികാരത്തിലേറും എന്ന ശുഭപ്രതീക്ഷയും കാനം പങ്കുവച്ചു. പ്രതിപക്ഷത്തിനും ബിജെപിക്കും മറ്റൊരു വിഷയവും സർക്കാരിനെതിരെ പറയാനില്ലാത്തതിനാലാണ് ശബരിമലയെക്കുറിച്ചുള്ള വിഷയങ്ങൾ ആവർത്തിക്കുന്നതെന്നും, കഴിഞ്ഞ തവണത്തേതിനേക്കാളും ഭൂരിപക്ഷമുണ്ടാവുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.