ന്യൂഡൽഹി: ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നും മാറ്റിവച്ചു. തുടർച്ചയായ ഇരുപത്തിയേഴാമത്തെ തവണയാണ് കേസ് നീട്ടിവയ്‌ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പടെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത് ചോദ്യംചെയ്‌ത് സിബിഐ സമർപ്പിച്ച അപ്പീൽ പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവയ്‌ക്കുകയായിരുന്നു.
ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് ഇന്നലെ കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്‌ക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.ഫ്രാൻസിസിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് രണ്ടാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കുകയായിരുന്നു.ഇനി കേസ് മാറ്റാൻ ആവശ്യപ്പെടരുതെന്നും കോടതി അഭിഭാഷകരോട് നിർദ്ദേശിച്ചു.കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന് കാണിച്ചാണ് എ.ഫ്രാൻസിസ് കേസ് നീട്ടിവയ്‌ക്കാൻ അപേക്ഷ നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി ലാവ്‌ലിൻ കേസിൽ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.
പന്നിയാർ, ചെങ്കുളം, പളളിവാസൽ എന്നിവിടങ്ങളിൽ ജലവൈദ്യുത പദ്ധതീ നവീകരണത്തിന് എസ്.എൻ.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേടുണ്ടെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്‌ടം സംഭവിച്ചു എന്നതുമായിരുന്നു ലാവ്‌ലിൻ കേസ്.