nedukandam

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ട് ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം. അതിര്‍ത്തി കടന്ന് ബോലോറോ ജീപ്പില്‍ വന്ന 15 അംഗ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷത്തിൽ കലാശിച്ചു. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഇവരുടെ കൈവശം മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഘത്തെ തടഞ്ഞതിന്റേയും പരിശോധിക്കുന്നതിന്റേയും വീഡിയോ ബിജെപി പ്രവര്‍ത്തകര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതോടെ ഇവിടേക്ക് കൂടുതല്‍ പൊലീസെത്തി എല്ലാവരേയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉടുമ്പന്‍ചോലയിലെ ഒരു മരണവീട്ടിലേക്ക് വന്നതാണെന്നാണ് സംഘത്തിന്റെ വിശദീകരണം. ഇടുക്കിയിൽ ഏറ്റവും കൂടുതല്‍ ഇരട്ടവോട്ട് ആരോപണം ഉയര്‍ന്ന സ്ഥലമാണ് ഉടുമ്പന്‍ചോല. തുടര്‍ന്ന് ജില്ലയുടെ അതിര്‍ത്തിയില്‍ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന മറ്റൊരു സമാന്തരപാതയായ തേവാരംപ്പേട്ട വഴി ഇന്ന് രാവിലെ കേരളത്തിലേക്ക് പ്രവേശിച്ച ഏഴ് പേരെ അവിടെ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് പിടികൂടിയിരുന്നു. ഇവരും ഇരട്ടവോട്ട് ചെയ്യാന്‍ എത്തിയതാണ് എന്നാണ് സംശയിക്കുന്നത്. ഉടുമ്പന്‍ചോലയില്‍ തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികളെ കൊണ്ടു വന്ന് വോട്ട് ചെയ്യുന്ന അവസ്ഥയുണ്ടെന്നും ഇരട്ടവോട്ടര്‍മാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം.അഗസ്തി ഹൈക്കോടതിയെ സമീപിച്ചിരുന്നു.