തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി പി എം-ബി ജെ പി സംഘർഷം. തങ്ങളുടെ ബൂത്ത് ഏജന്റുമാരെ ആക്രമിച്ചെന്ന് കാട്ടി ബി ജെ പി പ്രവർത്തകർ പരാതി നൽകി. സ്ത്രീകളെ അടക്കം ആക്രമിച്ചെന്നും ഒരാൾക്ക് പരിക്കേറ്റെന്നുമാണ് ബി ജെ പിയുടെ ആരോപണം. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതി ശാന്തമാക്കാനുളള ശ്രമം തുടരുകയാണ്.
മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുളള ബി ജെ പി നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സംഭവ സ്ഥലത്തെത്തിയത്. കാട്ടായിക്കോണത്ത് നേരത്തെയും ബി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും ഫ്ലക്‌സ് ബോർഡുകളടക്കം നശിപ്പിക്കുന്ന സ്ഥിതിയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കാട്ടായിക്കോണത്തെ ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ച് പരാതികൾ നൽകിയിട്ടുണ്ട്. കടംപളളി സുരേന്ദ്രന് വേണ്ടി ഒരു വിഭാഗം പൊലീസുകാരുടെ പിന്തുണയോടെയാണ് ആക്രമണം നടക്കുന്നതെന്നും ശോഭ ആരോപിച്ചു. അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അടിയന്തരമായി ക്രിമിനലുകളെ കസ്റ്റഡിയിൽ എടുക്കണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.