bus

മഥുര: യാത്രക്കാരുടെ വേഷത്തിലെത്തിയ സംഘം കണ്ടക്ടറുടെയും യാത്രക്കാരുടെയും പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഹമ്മീര്‍പൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് മോഷണം നടന്നത്. യമുന എക്‌സ്‌പ്രസ് വേയില്‍ നിന്നും യാത്രക്കാര്‍ എന്ന വ്യാജേന ഒരു സംഘം ആളുകള്‍ ബസില്‍ കയറി. ഇവര്‍ കണ്ടക്ടറെ അടിച്ചു വീഴ്ത്തി പണം അടങ്ങുന്ന ബാഗ് സ്വന്തമാക്കി. പിന്നാലെ യാത്രക്കാരില്‍ നിന്നും ഇവര്‍ പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചു. 1.66 ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും നഷ്ടമായി.

സംഭവത്തില്‍ മധുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിസര്‍വ് ചെയ്ത യാത്രക്കാരെ കൂടാതെ ബസ് ജീവനക്കാര്‍ അധിക ലാഭത്തിന് കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കാറുണ്ട്. ഇങ്ങനെയാണ് മോഷ്ടാക്കള്‍ ബസില്‍ കയറി പറ്റിയത്. അതുകൊണ്ടു തന്നെ മോഷ്ടാക്കളെ കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.