വാഷിംഗ്ടൺ: ഈ മാസം 19ന് മുൻപായി രാജ്യത്തെ എല്ലാ മുതിർന്നവരും കൊവിഡ് വാക്സിൻ നൽകണമെന്ന് യു..എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അലക്സാൻഡ്രിയയിലെ വിർജീനിയ തിയോളജിക്കൽ സെമിനാരിയിലെ വാക്സിൻ സെന്റർ സന്ദർശിച്ചശേഷമാണ് വൈറ്റ്ഹൗസിൽ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് വാക്സിൻ വിതരണം വേഗത്തിലാക്കിയിരുന്നു. തുടക്കത്തിൽ പ്രായമായവരെപ്പോലുള്ള അപകടസാധ്യത ഏറെയുള്ളവർക്ക് വാക്സിൻ വിതരണം നിജപ്പെടുത്തിയിരുന്നു. എന്നാൽ താൻ അധികാരത്തിലിരിക്കുന്ന ആദ്യ 100 ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഡോസുകൾ എത്തിക്കുകയെന്ന ലക്ഷ്യമാണ് ബൈഡൻ ആദ്യം നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 29ആയ തന്റെ 100ാം ദിവസത്തോടെ 200 മില്യൺ ഡോസുകൾ നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇതുവരെ167 ദശലക്ഷത്തിലധികം ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ട്.
യു.എസിൽ മോഡേണ, ഫൈസർ ബയോടെക്, ജോൺസൺ ആൻഡ് ജോൺസൺ വാക്സിനുകളാണ് ഉപയോഗിക്കുന്നത്. ഇതിൽ ജോൺസൺ ആൻഡ് ജോൺസൺ ഒരു വാക്സിനും ബാക്കിരണ്ടിനും രണ്ട് വാക്സിൻ വീതവുമാണ് വേണ്ടത്. 19ന് മുൻപായി 90ശതമാനം വരുന്ന മുതിർന്നവരും അഗീകൃതമായ മൂന്ന് വാക്സിനിൽ ഏതെങ്കിലും ഒന്നിന് അർഹരാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഒപ്പം അവർ താമസിക്കുന്ന സ്ഥലത്തിന് 8 കിലോമീറ്റർ ഉള്ളിലായി ഒരു വാക്സിൻ കേന്ദ്രം വേണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, യു.എസിൽ പ്രതിരോധകുത്തിവയ്പ്പ് ദ്രുതഗതിയിൽ വർദ്ധിപ്പിക്കുമ്പോഴും രാജ്യത്ത് കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുണ്ടെന്ന് സെന്റർഫോർ ഡിസീസ് അൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോച്ചൽ വലൻസ്കി പറഞ്ഞു. പുതിയ കൊവിഡ് ബാധിതർ ചെറുപ്പക്കാരാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവരിൽ കാണുന്ന വൈറസ് ജനിതകമാറ്റം വന്ന പുതിയ വൈറസാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.