pinarayi-vijayan

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടത് ദുർഭരണത്തിനെതിരെ ജനം വിധിയെഴുതി കഴിഞ്ഞു. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സി പി എം നടത്തിയ ശ്രമങ്ങൾ വിലപ്പോവില്ല. ഇത് യു ഡി എഫ് ഒറ്റക്കെട്ടായി നിന്നത് കൊണ്ടാണ്. പിണറായി വീണ്ടും അധികാരത്തിലെത്തിയാൽ പാർട്ടി നശിക്കും എന്ന് വിശ്വസിക്കുന്നവർ പോലും യു ഡി എഫിന് ഇത്തവണ വോട്ട് ചെയ്‌തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാട്ടിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ നടപടി വേണം. സി പി എം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണ്. കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തുന്നു. ഹരിപ്പാടും കായംകുളത്തും സി പി എം വ്യാപകമായ അക്രമം നടത്തി. യു ഡി എഫിനെ പിന്തുണയ്‌ക്കുന്നവരെ വിരട്ടാമെന്ന ചിന്താഗതിയാണ് സി പി എമ്മിനെന്നും ചെന്നിത്തല പറഞ്ഞു.

എൻ എസ് എസിനെതിരായ ഇടത് നിലപാട് അതിന്റെ ഭാഗമായാണ്. എൻ എസ് എസിനെ ഭീഷണിപ്പെടുത്താൻ സി പി എം നോക്കി, അത് നടന്നില്ല . എൻ എസ് എസ് അവരുടെ നിലപാട് തുറന്നു പറയുമ്പോൾ അവരെ ഭീഷണിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. അതൊന്നും ചെലവാകില്ല. അങ്ങനെ ആരും ആരെയും വിരട്ടാൻ നോക്കേണ്ടന്നും അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എൻ എസ് എസിനെതിരെ എ കെ ബാലന്റെ പരാതിയെങ്കിൽ ആദ്യം പരാതി നൽകേണ്ടത് പിണറായി വിജയന് എതിരെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കളളവോട്ടും ഇരട്ടവോട്ടും ഫലപ്രദമായി തടയാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. വ്യാജ വോട്ടുകൾ തടയാൻ നല്ല നിലപാടുകൾ സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷനേയും ഹൈക്കോടതിയേയും അഭിനന്ദിക്കുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കാനുളള നിർദേശങ്ങൾ തിര‍ഞ്ഞെടുപ്പ് കമ്മിഷന് നൽകും. തളിപ്പറമ്പ് മണ്ഡലത്തിൽ ബൂത്ത് പിടുത്തം നടന്നിട്ടുണ്ടെന്നും റീപോളിംഗ് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.