kadakampally-surendran

തിരുവനന്തപുരം: കടകംപളളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കഴക്കൂട്ടം മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇതുപോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ല. കാട്ടായിക്കോണം സംഘർഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

സി പി എം പ്രവർത്തകർക്കെതിരായ പൊലീസ് നടപടി, കേരള പൊലീസിന് മുകളിൽ ഒരു പൊലീസുണ്ടെന്ന് കടകംപളളിയെ ബോദ്ധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു. കേന്ദ്ര ഇടപെടൽ കൊണ്ടാണ് പൊലീസ് നടപടിക്ക് തയ്യാറായത്. തനിക്ക് വോട്ട് ചെയ്യാൻ പോലും കഴിഞ്ഞില്ല. കടകംപളളി പറഞ്ഞാൽ പൊലീസ് തൊപ്പി ഊരി പാർട്ടി നേതാക്കളുടെ തലയിൽ വച്ചു കൊടുക്കുമെന്ന് ഇനി കരുതേണ്ട എന്നും ശോഭ പറഞ്ഞു.

കഴക്കൂട്ടത്ത് ബി ജെ പി വിജയിക്കും. താഴെ തട്ടിൽ പ്രവർത്തനം നടന്നത് എണ്ണയിട്ട യന്ത്രം പോലെയായിരുന്നു. യു ഡി എഫ് വോട്ടുകൾ ബി ജെ പിക്ക് കിട്ടും. ബി ജെ പിയുടെ ഓരോ വോട്ടും ഇരുമ്പുമറ കെട്ടി സംരക്ഷിച്ച് ഉറപ്പാക്കിയിട്ടുണ്ട്. കെ സുരേന്ദ്രനോട് സ്നേഹമുളള സഖാക്കൾ മഞ്ചേശ്വരത്ത് സുരേന്ദ്രന് വോട്ട് ചെയ്‌ത് കാണുമെന്നും ശോഭാ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.