കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാനുളള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കാനാണ് നിർദേശം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്പ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
കേരളത്തിൽ നിന്ന് ഒഴിവുളള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ ഈ തീയതി പിന്നീട് പിൻവലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇത് പിൻവലിച്ചത്. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശർമ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുമ്പ് പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചത്.
തിരഞ്ഞെടുപ്പ് മുമ്പ് തീരുമാനിച്ച തീയതിയിൽ നിന്ന് മാറ്റിവച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുളള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്‌ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയിൽ വാദിച്ചു. ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുമ്പ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാൻ നിർദേശം നൽകിയത്. മറ്റന്നാൾ കേസിൽ വിശദമായി കോടതി വാദം കേൾക്കും.