shoba-surendran

തിരുവനന്തപുരം: അയ്യപ്പവിശ്വാസികളെ ദ്രോഹിച്ചതുമായി ബന്ധപ്പെട്ട നീറ്റൽ കൊണ്ട് നടക്കുന്ന വോട്ടർമാരുടെ കൂടി വോട്ട് ഇത്തവണ എൻ ഡി എയ്‌ക്ക് ലഭിച്ചെന്ന് വിശ്വസിക്കുന്നതായി ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ. വിശ്വാസവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് ദിവസമായ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ബുദ്ധിക്ക് നിരക്കുന്നതല്ല. മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി മുഖ്യമന്ത്രിക്ക് തോന്നിയതായി ശോഭാ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'മുഖ്യമന്ത്രി അയ്യപ്പനെ ഭയപ്പെട്ടു. ഒരു ഘട്ടത്തിൽ അയ്യപ്പന്റെ ശാപം കിട്ടുമോ എന്ന് കൂടി അദ്ദേഹത്തിന് തോന്നി. എത്ര വലിയ യുക്തിവാദി ആണ് എന്ന് പുറത്ത് പറഞ്ഞാലും ഞാൻ കേട്ടിട്ടുളളത് മുഖ്യമന്ത്രിയുടെ ഭാര്യ അദ്ദേഹത്തിന്റെ പേരിൽ അമ്പലപ്പുഴയിൽ പാൽപായസം വഴിപാടായി ചെയ്യാൻ ഒരാളെ ഏൽപ്പിച്ചിട്ടുണ്ട് എന്നതാണ്. അത് അവരുടെ സ്വകാര്യ വിഷയമാണ്. എനിക്ക് അതിൽ സന്തോഷം മാത്രമേയുളളൂ' എന്നും ശോഭ പറഞ്ഞു.

മുഖ്യമന്ത്രി അയ്യപ്പസ്വാമിയുടെ പേരിൽ സാഷ്‌ടാംഗം നമസ്‌കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ദേവഗണങ്ങൾ തങ്ങളുടെ കൂടെയുണ്ട് എന്ന് പറയുമ്പോൾ അയ്യപ്പനെ ഭയപ്പെട്ടു എന്നത് തന്നെയാണ് വ്യക്തമാകുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ കൂടെ അസുരന്മാർ മാത്രമേയുളളൂവെന്നും ശോഭ കൂട്ടിച്ചേർത്തു.