തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. മാസ്‌ക് - സാമൂഹിക അകലം എന്നിവ ഉറപ്പാക്കാൻ നിർദേശം നൽകി. കൂടുതൽ സെക്‌ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്‌ച ക്വീറന്റീൻ തുടരാനും തീരുമാനമായിട്ടുണ്ട്.
കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എല്ലാ പോളിംഗ് ഏജന്റുമാർക്കും രണ്ട് ദിവസത്തിനകം കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്‌സിനേഷൻ വർദ്ധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കി ആകും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുക. ഇന്ന് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്‌ച കർശന ജാഗ്രത വേണമെന്ന് ജില്ലാ കളക്‌ടർ ഡോ നവ്‌ജ്യോത് ഖോസ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ ടി പി സി ആർ പരിശോധന നടത്തണമെന്നും കളക്‌ടർ അഭ്യർത്ഥിച്ചു.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ട് ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുളളവർ എത്രയും പെട്ടെന്ന് പരിശോധനയ്‌ക്ക് വിധേയരകാണമെന്നും കളക്‌ടർ നിർദേശിച്ചു.