encounter

മുംബയ്: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ കേസിൽ മുൻ മുംബയ് പൊലീസ് കമ്മിഷണർ പരംബീർ സിംഗിനെയും 'ഏറ്റുമുട്ടൽ വിദഗ്ദനും' മുൻ സീനിയർ ഇൻസ്‌പെക്ടറുമായ പ്രദീപ് ശർമയെയും എൻ.ഐ.എ ചോദ്യം ചെയ്തു. ഇന്നലെ ഇരുവരെയും എൻ.ഐ.എ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രാവിലെ 9.30ന് ഹാജരായ പരംബീറിനെ നാല് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിൽ അറസ്റ്റിലായ മുൻ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെ, പരംബീർ സിംഗിന്റെയും പ്രദീപ് ശർമയുടെയും വിശ്വസ്തനാണ്.

പരംബീർ സിംഗുമായി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് എൻ.ഐ.എയുടെ അന്വേഷണം. തിങ്കളാഴ്ച ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു. മാർച്ച് മൂന്നിന് പൊലീസ് സ്റ്റേഷനിൽ വച്ച് മൻസുഖ് ഹിരേനെ കുറ്റമേറ്റെടുക്കാൻ നിർബന്ധിക്കുമ്പോൾ അവിടെ ഉണ്ടായിരുന്നത് ഈ ഡി.സി.പിയാണ്. മാർച്ച് നാലിന് രാത്രിയാണ് മൻസുഖ് കൊല്ലപ്പെട്ടത്‌.

പ്രദീപ് ശർമ സ്പെഷ്യൽ സെൽ മേധാവിയായിരിക്കെ 300ലേറെ ഏറ്റുമുട്ടൽ കൊലകൾക്ക് നേതൃത്വം നൽകി. ഇതിൽ 63 എണ്ണത്തിൽ സച്ചിൻ വാസെയും ഭാഗമായിരുന്നു. ഘാട്കൂപ്പർ സ്‌ഫോടന കേസിൽ അറസ്റ്റിലായ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായി സച്ചിൻ വാസെയും അധോലോക നേതാവ് ലഗൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായി പ്രദീപ് ശർമയും സസ്‌പെൻഷനിലായിരുന്നു. ഇരുവരെയും സർവീസിൽ തിരിച്ചുകൊണ്ടു വന്നത് പരംബീർ സിംഗ് അദ്ധ്യക്ഷനായ സമിതിയാണ്. 2019ൽ ജോലി രാജിവച്ച് പ്രദീപ് ശർമ ശിവസേന ടിക്കറ്റിൽ നല്ലസൊപാര നിയമസഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് സച്ചിനായിരുന്നു.

കഴിഞ്ഞ ജൂണിലാണ് സച്ചിൻ വാസെയെ സർവീസിൽ തിരിച്ചെടുത്തത്. മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെ ചുമതലയാണ് സച്ചിന്, പരംബീർ സിംഗ് നൽകിയത്. അർണബ് ഗോസമി പ്രതിയായ അൻവെ നായിക് ആത്മഹത്യ, ടി.ആർ.പി തട്ടിപ്പ് കേസുകളുടെയും നടി കങ്കണ റണാവത്തിന് എതിരായ നടൻ ഋതിക് റോഷന്റെ വ്യാജ ഇ–മെയിൽ കേസിന്റെയും അന്വേഷണ ചുമതല സച്ചിനാണ് നൽകിയത്. ഫെബ്രുവരി 25 ന് മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി സ്‌കോർപിയോ കണ്ടെത്തിയ കേസും ആദ്യം സച്ചിനെ ഏൽപിച്ചിരുന്നു.

സമാന്തര അന്വേഷണവുമായി മഹാരാഷ്ട്ര എ.ടി.എസ് രംഗത്തെത്തിയതോടെയാണ് അംബാനി ഭീഷണി കേസിൽ സച്ചിന്റെ പങ്ക് വ്യക്തമാകുന്നത്. പിന്നീട് കേസ് മഹാരാഷ്ട്ര സർക്കാർ കേസ് ഔദ്യോഗികമായി എ.ടി.എസിന് കൈമാറുകയും അവരത് ഏറ്റെടുക്കും മുമ്പ് കേന്ദ്രം, കേസ് എൻ.ഐ.എയ്ക്ക് വിടുകയും ചെയ്തു. ഇതോടെ ഭയന്ന സച്ചിനും സംഘവും സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയെന്നാണ് എ.ടി.എസിന്റെ കണ്ടെത്തൽ.